മടക്കി വയ്ക്കാവുന്ന ഹെല്‍മെറ്റുമായി കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍

കോഴിക്കോട് ഫെബ്രുവരി 24:ഹെല്‍മെറ്റിന്റെ ഉപയോഗം ഇരുചക്ര വാഹന യാത്രികരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനുള്ളതാണ്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയിരിക്കുന്ന മലയാളിക്ക് മൂന്നംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഹെല്‍മെറ്റ് എവിടെ സൂക്ഷിക്കുമെന്ന ആശങ്ക സ്വാഭാവികം. ഇതിന് മറുമരുന്നാകുന്ന രൂപകല്‍പ്പനയുമായി ഇന്ത്യാ സ്‌ക്രില്‍ കേരള വേദിയിലെത്തിയിരിക്കുകയാണ് തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ ഉപസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്‌ഐഡി). മൂന്നാക്കി മടക്കി ഉപയോഗിക്കാവുന്ന വിധത്തിലുള്ള
ഹെല്‍മറ്റാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ വിഭാഗത്തിലെ കുട്ടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു കഴിഞ്ഞു. ഫവാസ് കിലിയാനി എന്ന മലപ്പുറംകാരനായ വിദ്യാര്‍ഥിയുടെ മനസിലുദിച്ച ആശയമാണ് രൂപകല്‍പ്പനയായി മാറിയിരിക്കുന്നത്.

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന ട്രഫില്‍ എന്ന പേരിട്ടിരിക്കുന്ന മാസ്‌ക്-ഹെല്‍മെറ്റും ഇവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മലപ്പുറംകാരനായ നിഖില്‍ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്. നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ മാസ്‌ക്-ഹെല്‍മെറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാന്‍ സഹായിക്കുന്നു. അകത്തേക്ക് എത്തുന്ന വായുവിനെ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്‌ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് വാക്കി ടോക്കി കണക്ടറ്റ് ചെയ്യാവുന്ന സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ഒരു വൈഫൈ സംവിധാനം പോലെ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും.

ആശുപത്രികളിലെത്തുമ്പോള്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുന്ന സമയം ലാഭിക്കാന്‍ ഹെല്‍ത്ത്പെര്‍ എന്ന പുതിയ സംവിധാനവും കെഎസ്‌ഐഡി വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സമയത്തിനിടെ ബേസിക് ഹെല്‍ത്ത് ചെക്കപ്പുകളായ ബ്ലഡ് പ്രഷര്‍, പള്‍സ് മോണിട്ടറിംഗ്, ശരീരഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാന്‍ കഴിയുന്ന മെഷീന്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. രോഗിക്ക് ഇതില്‍ കയറി പരിശോധനയ്ക്കായി ഇരിക്കുമ്പോള്‍ റിസള്‍ട്ട് അവിടെ സ്ഥാപിച്ചിരിക്കുന്ന ഇ-മോണിട്ടറില്‍ ലഭ്യമാകുന്ന വിധത്തിലാണ് രൂപകല്‍പ്പന.

ആശയങ്ങളുടെ വിതാനം എന്ന പേരില്‍ ‘വിതാഷ് 2020’ എന്ന മത്സരത്തിന് കളമൊരുക്കുകയാണ് കെഎസ്‌ഐഡിയുടെ അടുത്ത പ്രധാന പദ്ധതി. മുന്‍ വര്‍ഷം കൊല്ലം നഗരത്തിലെ ചുവരുകള്‍ക്ക് ഛായക്കൂട്ടുകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നടത്തിയ കെഎസ്‌ഐഡി സംഘം ഇക്കുറി വ്യത്യസ്തമായ ആശയമാണ് നടപ്പാക്കുന്നത്. അവസരങ്ങള്‍ ലഭിക്കാതെ പിന്നണിയിലേക്ക് മാറി നില്‍ക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്‌ഐഡി കാമ്പസില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കഴിവുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

Share
അഭിപ്രായം എഴുതാം