രാജ്യസഭയിലെ മാര്‍ഷല്‍മാര്‍ക്ക് സൈനികര്‍ക്ക് സമാനമായ യൂണിഫോം: പുനഃപരിശോധിക്കുമെന്ന് നായിഡു

ന്യൂഡല്‍ഹി നവംബര്‍ 19: രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ യൂണിഫോം ഇപ്പോള്‍ സൈനിക സമാനമാണ്. രാജ്യസഭ അധ്യക്ഷന്മാരെ സഹായിക്കുന്ന മാര്‍ഷല്‍മാരുടെ യൂണിഫോം ഇന്നലെ രാവിലെ മുതലാണ് മാറിയത്. മിലിട്ടറി സ്റ്റൈലിലുള്ള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാര്‍ഷല്‍മാര്‍ എത്തിയത്. തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വിഷയമായിരുന്നു മാര്‍ഷല്‍മാരുടെ യൂണിഫോമില്‍ വരുത്തിയ മാറ്റം. മാര്‍ഷല്‍മാരുടെ യൂണിഫോമില്‍ വരുത്തിയ മാറ്റം പുനഃപരിശോധിക്കുമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭധ്യക്ഷനുമായ വെങ്കയ്യ നായിഡു ചൊവ്വാഴ്ച അറിയിച്ചു.

പരമ്പരാഗതരീതിയിലുള്ള തലപ്പാവും വെള്ള കുര്‍ത്ത പോലുള്ള വേഷവുമായിരുന്നു മാര്‍ഷല്‍മാരുടേത്. സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോമിനോട് സാദൃശ്യമുള്ള തരത്തിലാണ് മാര്‍ഷല്‍മാരുടെ പുതിയ വേഷം. സൈനികരല്ലാത്തവര്‍ സൈനികോദ്യോഗസ്ഥരുടെ വേഷം അനുകരിക്കുന്നത് നിയമവിരുദ്ധവും സുരക്ഷാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും മുന്‍ കരസേനമേധാവി വിപി മാലിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വ്യക്തമാക്കി. പുതിയ വേഷവിധാനത്തെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പുനഃപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.

Share
അഭിപ്രായം എഴുതാം