തൃശൂര്‍ പൂരം കലക്കല്‍ ; അന്വേഷണം നടന്നിട്ടില്ലെന്ന്‌ പൊലീസ്‌

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ അഞ്ചു മാസം മുന്‍പ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ്‌ പൊലീസ്‌ നടപടികളെ തുടര്‍ന്ന്‌ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നത്‌. തുടര്‍ന്ന്‌ ഏപ്രില്‍ 21ന്‌ മുഖ്യമന്ത്രിയുടെ ഓഫിസ്‌ വാര്‍ത്താക്കുറിപ്പ്‌ ഇറക്കി.. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട്‌ പൊലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്ഥാന പൊലീസ്‌ മേധാവി അന്വേഷിക്കുമെന്നും ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്നുമായിരുന്നു അറിയിപ്പ്‌.

അന്വേഷണം നടത്തിയിട്ടില്ലെന്ന്‌ പൊലീസ്‌

എന്നാല്‍ അതേക്കുറിച്ച്‌ അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പൊലീസ്‌ വ്യക്തമാക്കുന്നു. തൃശൂര്‍ സിറ്റി പൊലീസും,പൊലീസ്‌ ആസ്‌ഥാനവും അന്വേഷണം നടന്നിട്ടില്ലെന്ന മറുപടിയാണ്‌ വിവരാവകാശ പ്രകാരം നല്‍കിയത്‌..എന്താണ്‌ സംഭവിച്ചതെന്ന്‌ കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.

ആരോപണ വിധേയനായ എഡിജിപി എം.ആര്‍.അജിത്‌ കുമാറിനായിരുന്നു അന്വേഷണ ചുമതല.

തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢനീക്കമുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന്‌ തൃശൂരിലെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി വി.എസ്‌.സുനില്‍കുമാറും ആവശ്യപ്പെട്ടു. .ഇപ്പോള്‍ ആരോപണ വിധേയനായ എഡിജിപി എം.ആര്‍.അജിത്‌ കുമാറിനായിരുന്നു അന്വേഷണ ചുമതല.

സിപിഎം തെറ്റിദ്ധരിപ്പിച്ചെന്ന്‌ ഘടകക്ഷികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ നടന്ന പൂരം അലങ്കോലപ്പെട്ടത്‌ രാഷ്ട്രീയ വിവാദമായിരുന്നു .തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ്‌ കെട്ടി അടച്ചും പൊലീസ്‌ ജനത്തെ ബുദ്ധിമുട്ടിച്ചതും വിവാദമായിരുന്നു. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ചു പൂരം നിര്‍ത്തിവയ്‌ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി. എന്നാല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്‌ എന്തു സംഭവിച്ചു എന്ന ചോദ്യമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. ഇതോടെ ഘടകക്ഷികളെ സിപിഎം തെറ്റിദ്ധരിപ്പിച്ചെന്ന വാദത്തിനും ബലമേറുകയാണ്‌. .

സിപിഐ അന്വേഷണം ആവശ്യപ്പെട്ടു.

രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ്‌ റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലര്‍ച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട്‌ 4 മണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തില്‍ നടത്തേണ്ടി വന്നു. തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ്‌ ഗോപി ജയിച്ചതോടെ പൂരം അലങ്കോലപ്പെടുത്തിയത്‌ ബിജെപിക്കുവേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നു. സിപിഐ അന്വേഷണം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ സിറ്റി പൊലീസ്‌ കമ്മിഷണര്‍ സ്‌ഥാനത്തുനിന്ന്‌ അങ്കിത്‌ അശോകനെ മാറ്റിയിരുന്നു

Share
അഭിപ്രായം എഴുതാം