അധികാരമുണ്ടെന്ന് മനസിലാക്കിയാണ് ഇത്തരം ആളുകൾ ബിജെപിയിലേക്ക് വരുന്നത്: പത്മജ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിൽ പരസ്യ പ്രതിഷേധവുമായി സികെ പത്മനാഭൻ

മറ്റുപാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എതിർപ്പ് പരസ്യമാക്കി പാർട്ടി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭൻ. എൻഡിഎയുടെ കാസർകോട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടച്ചടങ്ങ് അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏൽപ്പിച്ചതിലായിരുന്നു പരസ്യ പ്രതിഷേധം.

കാസർകോട് ടൗൺഹാളിൽ നടന്ന കൺവെൻഷൻ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാനായി സംഘാടകർ ക്ഷണിച്ചത് പത്മജയെ ആയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പത്മജ നിലവിളക്കുകൊളുത്തുമ്പോൾ എഴുന്നേൽക്കാതിരുന്ന സികെ പത്മനാഭൻ അവരുടെ പ്രസംഗം തീരുംമുമ്പ് വേദിവിട്ട് പോവുകയും ചെയ്തു. കൺവെൻഷൻ ഉദ്ഘാടനത്തിന് സംഘാടകർ ആദ്യം ക്ഷണിച്ചത് സികെ പത്മനാഭനെ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഉദ്ഘാടക സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള അതൃപ്തി അദ്ദേഹം ചിലരോട് പ്രകടിപ്പിക്കുകയും ചെയ്തു.
പിന്നീട് അതിരൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ‘ബിജെപിക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ട്. അത് ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകൾ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയിൽ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ. ഇങ്ങനെ വരുന്നവർക്ക് പാർട്ടിയിൽ എന്തുസ്ഥാനമാണ് നൽകേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ട്’- സികെപത്മനാഭൻ പറഞ്ഞുഎന്നാൽ, സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത് പത്മജയെ ആയിരുന്നു എന്നും അവർ പറഞ്ഞു

Share
അഭിപ്രായം എഴുതാം