പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; പ്രതിഷേധം രേഖപ്പെടുത്തി ചൈന

ബെയ്ജിങ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ ചൈന ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ചയാണ് പ്രധാനമന്ത്രി അരുണാചൽ പ്രദേശ് സന്ദർശിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരമുള്ള സേല ടണൽ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബൈ-ലെയ്ൻ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു.

അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയുടെ നീക്കം അതിര്‍ത്തിവിഷയം സങ്കീര്‍ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വക്താവ് വാങ് വെബിൻ പറഞ്ഞു. നിയന്ത്രണ രേഖയില്‍നിന്ന് അധികം അകലെയല്ലാത്തതിനാൽ തന്ത്രപരമായ പ്രാധാന്യം കൂടി സേല ടണലിനുണ്ട്.

വടക്ക് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും എത്തിച്ചേരാന്‍ ടണൽ സഹായിക്കും. തേസ്പൂരില്‍നിന്ന് തവാങ്ങിലേക്കുള്ള ഒരു മണിക്കൂറിലധികം യാത്രാ സമയവും ഈ പാത കുറയ്ക്കുന്നു. 825 കോടി ചെലവഴിച്ചാണ് ടണൽ‌ നിർമ്മാണം നടത്തിയിരിക്കുന്നത്. ഇന്ത്യ നേതാക്കൾ അരുണാചൽ സന്ദർശിക്കുന്നതിൽ ചൈന പലപ്പോഴും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം