അതിര്‍ത്തി സുരക്ഷയും കേന്ദ്ര പദ്ധതികളും

പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ക്കടുത്ത് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പരിഷ്‌കാരകളും പദ്ധതികളും നടപ്പാക്കി വരികയാണ്. കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആരംഭിക്കുക മാത്രമല്ല, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ അതിര്‍ത്തി ഗ്രാമങ്ങളെ പ്രധാന ഭൂപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
ആഭ്യന്തര സുരക്ഷ, കേന്ദ്ര സായുധ പൊലീസ് സേനകള്‍, അതിര്‍ത്തി സംരക്ഷണം, ദുരന്തനിവാരണം, സെന്‍സസ്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണ്. അതിര്‍ത്തി സുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതികള്‍ പലര്‍ക്കും പുതിയ അറിവായിരിക്കും.ഇന്ത്യ-പാകിസ്താന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളില്‍ 24 മണിക്കൂറും നിരീക്ഷണവും അതിര്‍ത്തികളില്‍ പട്രോളിങ്ങും നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കള്‍ എന്നിവ ഉള്‍പ്പെടുന്ന ബഹുമുഖ സമീപനമാണ് ഇപ്പോള്‍ നിലവിലുള്ളത്.ബിഎസ്എഫ് ജവാ•ാരുടെ എണ്ണം വര്‍ധിപ്പിച്ചും അതിര്‍ത്തി വേലി നിര്‍മാണം നടത്തിയും സുരക്ഷ വര്‍ധിപ്പിക്കുന്നു. പുഴകളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ബോട്ടുകളുടെയും ഒഴുകുന്ന ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകളുടെയും (ബിഒപി) എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ, ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജര്‍ (എച്ച്എച്ച്ടിഐ), രാത്രികാല കാഴ്ച സാധ്യമാക്കുന്ന ഉപകരണം (എന്‍വിഡി), ട്വിന്‍ ടെലസ്‌കോപ്പ്, അണ്‍മാന്നഡ് ഏറിയല്‍ വെഹിക്കിള്‍ (യുഎവി) എന്നിവയും നല്‍കിയിട്ടുണ്ട്.നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരും അതിര്‍ത്തി മേഖലകളില്‍ നിന്നുള്ള 21 പൗര•ാരും 2021 മുതല്‍ പിടിയിലായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയോ നാട്ടുകാരുടെയോ ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശരിയായ അന്വേഷണം നടത്തുകയും നിയമാനുസൃതമായ കര്‍ശന നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഗുജറാത്തിലെ കച്ച് ജില്ല അതിനിര്‍ണ്ണായകമായ ഒരു പ്രദേശമാണ്. പട്രോളിങ് നടത്തുന്നതിന് കച്ചിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രദേശമാണ് ഹറാമി നള. അതിര്‍ത്തി കടന്നുള്ള അതിക്രമങ്ങളുടെയും പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെയും കേന്ദ്രം കൂടിയാണ് ഈ പ്രദേശം.സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും സഹകരിച്ച് അതിര്‍ത്തി സുരക്ഷയ്ക്ക് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഒരു സംരംഭമാണ് അതിര്‍ത്തി പ്രദേശ വികസന പരിപാടി). അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലസ്രോതസ്സുകള്‍, വിദൂരവും അപ്രാപ്യവുമായ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുള്ള സാമ്പത്തിക, നൈപുണ്യ വികസനം എന്നിങ്ങനെ ആറ് മേഖലകളില്‍ അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി ജനങ്ങളുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന് കീഴില്‍ 16 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം, ആരോഗ്യം, വിദ്യഭ്യാസം, കൃഷി, കായികം, കുടിവെള്ളം, ശുചിത്വ പദ്ധതികള്‍ എന്നിവയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. ബിഎസ്എഫിന്റെ വിന്യാസം സുഗമമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറന്‍ മേഖലയിലെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2023-24 ലെ ബജറ്റ് വിഹിതത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് 1.96 ലക്ഷം കോടി രൂപ വകയിരുത്തി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 10,000 കോടി രൂപയുടെ വര്‍ധനയാണിത്. അന്താരാഷ്ട്ര അതിര്‍ത്തികളിലെ പട്രോളിങ്ങിന് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് പുറമെ നിയമപാലന അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും പോലീസിന്റെ നവീകരണത്തിനുമാണ് ഇത്തവണ തുക അനുവദിച്ചിരിക്കുന്നത്.അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം ഏപ്രിലിലാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ലഡാക്കിലെ കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ 19 ജില്ലകളിലെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള 46 ബ്ലോക്കുകളിലെ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. വിനോദസഞ്ചാരത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രോത്സാഹനം, നൈപുണ്യ വികസനം, സംരംഭകത്വം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഔഷധ സസ്യങ്ങളുടെയും സഹകരണ സംഘങ്ങളുടെയും വികസനം എന്നിവയിലൂടെ ഉപജീവനമാര്‍ഗം സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നത് ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളിലേക്ക് റോഡുകള്‍, ഭവന പദ്ധതികള്‍, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ടെലിവിഷന്‍, ടെലികോം കണക്ടിവിറ്റി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Share
അഭിപ്രായം എഴുതാം