10,000 ഭക്തർക്ക് പ്രസാദ ഊട്ടുമായി ഗുരുവായൂർ ദേവസ്വം

തൃശൂർ: തിരുവോണത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ പതിനായിരം ഭക്തർക്ക് പ്രസാദ ഊട്ട് നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വിഐപി ദർശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. കാളൻ, ഓലൻ, കായ വറവ്, മോര്, പപ്പടം എന്നിവയ്ക്ക് പുറമേ തിരുവോണ വിശേഷാൽ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. തിരുവോണത്തിൻനാൾ രാവിലെ പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നൽകുക. അന്നലക്ഷ്മി ഹാളിലേക്കുള്ള പൊതുവരി ഒമ്പതിന് തുടങ്ങും. രണ്ടിന് അവസാനിപ്പിക്കും.

ഉത്രാടം കാഴ്ചക്കുല സമർപ്പണം 2023 ഓ​ഗസ്റ്റ് 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്. രാവിലെ ശീവേലിക്കുശേഷം കൊടിമര ചുവട്ടിൽ മേൽശാന്തി ആദ്യ കുല സമർപ്പിക്കും. പൊതു അവധി ദിനങ്ങളിൽ വിഐപി സ്‌പെഷൽ ദർശനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഓണാവധി ദിനങ്ങളിലും തുടരാൻ തീരുമാനിച്ചു. ഓണനാളുകളിൽ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം നടപടി. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷൽ വിഐപി ദർശനം ഉണ്ടാകില്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള ദർശനവും ഈ ദിനങ്ങളിൽ ഉണ്ടാകില്ല.

ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ 21ന് രാവിലെ 6.19 മുതൽ എട്ടു വരെയുള്ള മുഹൂർത്തത്തിൽ നടക്കും. ഇല്ലംനിറയുടെ തലേ ദിവസം കതിർക്കറ്റകൾ വയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും. ഈ വർഷത്തെ തൃപ്പുത്തരി 23നു രാവിലെ 6.19മുതൽ എട്ടുവരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയാറാക്കും. ഒരു ലിറ്ററിന് 220 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 55 രൂപയാകും. ഒരാൾക്ക് പരമാവധി രണ്ടു ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയാറാക്കുന്നതിന് ആവശ്യമായ നാളികേരം മെഷീനിൽ ചിരകി തയാറാക്കുന്നതിന് 2,64,000 രൂപയുടെയും കൈകൊണ്ട് ചിരകി തയാറാക്കുന്നതിന് 2,28,800 രൂപയുടെയും എസ്റ്റിമേറ്റുകൾ ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും

Share
അഭിപ്രായം എഴുതാം