അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിനും യുഡിഎഫ് മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. കോൺഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയൻ അനുസ്മരിച്ചു. ഇതാദ്യമായാണ് കെപിസിസിയുടെ ഒരു പരിപാടിയിൽ പിണറായി വിജയൻ പങ്കെടുക്കുന്നത്.

പിണറായി വിജയന്റെ വാക്കുകൾ; വിദ്യാർത്ഥി ജീവിതം മുതൽ തന്നെ കോൺഗ്രസിന്റെ സജീവപ്രവർത്തനങ്ങളിലുണ്ടായിരുന്ന വ്യക്തിയാണ് ഉമ്മൻചാണ്ടി. അവിടം മുതൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ആദ്യമായി നിയമസഭയിലേക്ക് വന്ന ഉമ്മൻചാണ്ടിയുടെ പ്രവർത്തനം 53 വർഷം നീണ്ടുനിൽക്കുന്നതായിരുന്നു. ആ കാലത്ത് തന്നെ നിയമസഭാ പ്രവർത്തനം ആരംഭിച്ച ആളാണ് ഞാൻ. ഞങ്ങൾ ഒന്നിച്ചാണ് സഭാ പ്രവർത്തനം തുടങ്ങിയതെങ്കിലും എന്റെ രാഷ്ട്രീയപ്രവർത്തനം ഇടയ്ക്കിടെ നിന്നുപോയി. അപ്പോഴും പൊതുരംഗത്ത് സജീവമായി നിന്ന ആളാണ് ഉമ്മൻചാണ്ടി.

കേരളത്തിലെ പ്രധാനപ്പെട്ട നിരവധി വകുപ്പുകൾ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തിരുന്നു ഉമ്മൻചാണ്ടി. ആ വിപുലമായ അനുഭവ പരിജ്ഞാനം രണ്ട് തവണ മുഖ്യമന്ത്രിയായ ഘട്ടത്തിൽ അദ്ദേഹത്തിന് ശക്തിപകർന്നു. ഈ ഘട്ടങ്ങളിലെല്ലാം പാർട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തു ഉമ്മൻചാണ്ടി. കോൺഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകത തന്നെയായിരുന്നു. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായും ഉമ്മൻചാണ്ടി മാറി. അതിലെല്ലാം പ്രത്യേക നേതൃപാടവം അദ്ദേഹം പ്രകടിപ്പിച്ചു.

അവസാന കാലത്ത് രോഗം വേട്ടയാടിയെങ്കിലും ഒരു ഘട്ടത്തിലും തളരാതെ തന്റെ കർത്തവ്യം കൃത്യമായി നിറവേറ്റി. ഒരുസമയത്ത് ഉമ്മൻചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ ഞാൻ വിളിച്ചിരുന്നു. നല്ല വിശ്രമം വേണെന്നും അദ്ദേഹം അതിന് തയ്യാറാകുമോ എന്നറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാക്കുകൾ. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ലായിരുന്നു. അസുഖ കാലത്തും കോൺഗ്രസ് പാർട്ടിയെ എങ്ങനെയൊക്കെ ശക്തിപ്പെടുത്താമെന്നതിനാണ് അദ്ദേഹം പ്രാമുഖ്യം കൊടുത്തത്. അതികഠിന രോഗാവസ്ഥയിലും അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിനും യുഡിഎഫിനും നികത്താനാകാത്ത കനത്ത നഷ്ടമാണ്.

Share
അഭിപ്രായം എഴുതാം