അരിക്കൊമ്പനെ പേടിച്ച് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു

കുമളി: അരിക്കൊമ്പനെ പേടിച്ച് തമിഴ്നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ മൂന്നാം തവണയും അരിക്കൊമ്പനെത്തി. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു കണക്ക്.

അരിക്കൊമ്പൻ വിലസി നടന്നിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തിൽ നിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്.

അതേസമയം ഇരവിങ്കലാറിൽ അരിക്കൊമ്പൻ ഒരു വീടിന്റെ വാതിലുകൾ തകർത്തു എന്ന വ്യാജവാർത്തയും പ്രചരിച്ചു. വാതിൽ കാട്ടാന പൊളിച്ചെന്നും ഇത് അരിക്കൊമ്പൻ അല്ലെന്നും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം അരിക്കൊമ്പൻ 05/05/23 വെള്ളിയാഴ്ച പകൽ പെരിയാർ വന്യജീവി സങ്കേതത്തിലായിരുന്നു.എന്നാൽ വൈകുന്നേരമായപ്പോൾ മണലാറിനും ഇരവിങ്കലാറിനും ഇടയിൽ ഉള്ളതായാണു സിഗ്നൽ. കഴിഞ്ഞ ദിവസം മേഘമലയിൽതേയിലത്തോട്ടത്തിൽ നിന്നു കാട്ടിലേക്ക് അരിക്കൊമ്പൻ നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.

Share
അഭിപ്രായം എഴുതാം