കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിലായിരുന്നു വിധി. വിധി കേൾക്കാൻ ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധി സൂറത്തിലെത്തിയിരുന്നു. കോടതിയിൽ നിന്ന് തന്നെ രാഹുൽ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാഹുല്‍ ​ഗാന്ധി പറഞ്ഞു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്.

രാഹുൽ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂർവമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡൻറ് ജഗദീഷ് ഠാക്കൂർ ആരോപിച്ചു. രാഹുലിന് പിന്തുണ അറിയിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും സൂറത്തിലെത്തിയിരുന്നു

Share
അഭിപ്രായം എഴുതാം