ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ്: വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി പ്രഖ്യാപിച്ചു

വർക്കല: 90-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. 30/12/22 വെള്ളിയാഴ്ച രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ വഹിച്ചു.  30/12/22 വെള്ളിയാഴ്ച നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഇവിടേക്ക് വന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 

ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.  വൈകിട്ടോടെ വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേരും. കൊവിഡ് കാരണമുള്ള മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം വീണ്ടും പൂർവ്വപ്രതാപത്തോടെ നടത്തുന്നത്. 

ശ്രീനാരായണ ഗുരു രാജ്യത്ത് ആകമാനം സഞ്ചരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. സംസ്കാരികമായ ഏകത്വം നടപ്പാക്കിയത് ശ്രീനാരായണ ഗുരു ആണ്. എല്ലാവരും ഒന്നാണെന്ന സങ്കൽപത്തിലാണ് ഇവിടെയുള്ളവരെല്ലാം. സാംസ്കാരിക പാരമ്പര്യം നാം ലോകത്തെ അറിയിച്ചു മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങളെയും തുല്യമായി കണ്ടു. ഉപനിഷത്തുകളിലും ഇതേ സങ്കൽപം കാണാം. തത്ത്വമസി എന്ന സങ്കല്പം തന്നെ മഹത്തരമാണ്. ഭക്തകവി തുളസീദാസും എല്ലാവരും ഒന്നാണെന്നാണ് പറഞ്ഞത്. 

സമൂഹത്തിൽ ഈശ്വര ആരാധന ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. ആ കാലത്തായിരുന്നു ശ്രീനാരായണ ഗുരു താഴേത്തട്ടിലുള്ളവർക്ക് വേണ്ടി പ്രയത്നിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മഹത്തരമാണ്. സമൂഹമാറ്റത്തിന് വേണ്ടിയാണ് ഗുരു പ്രവർത്തിച്ചത്. മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കൽപം ലളിതമായ ഭാഷയിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു. ഗുരുദേവൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പറഞ്ഞിരുന്നു. വിദ്യ നേടിയാൽ സമൂഹത്തിന് മുന്നോട്ട് പോകാം എന്ന് ഗുരുദേവൻ പറഞ്ഞു. 

വടക്കേയിന്ത്യയിലെ ആത്മീയ ചൈതന്യമുള്ള സ്ഥലമാണ് കാശിയെങ്കിൽ തെക്കൻ ഭാഗത്ത് അത് വർക്കലയാണ്. സമുദായം മുന്നോട്ട് പോകണമെങ്കിൽ സംഘടിതമാകണം എന്ന് ഗുരുദേവൻ പറഞ്ഞു. മുഴുവൻ ഭാരതീയരും സംഘടിതമായി മുന്നോട്ട് പോകണം. വർക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടൻ നടപ്പിലാക്കും. സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കും.

Share
അഭിപ്രായം എഴുതാം