നിരവധി മോഷണ കേസുകളിൽ പ്രതിയായ ഷംസാദ് അറസ്റ്റിൽ

മദ്രസകളും ജാറം കമ്മിറ്റി ഓഫിസുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ നിന്നാണ് ഷംസാദിനെ പിടികൂടിയത്.

മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങൾക്ക് സംഭാവന ചെയ്യുന്നതാണ് രീതിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മോഷണക്കേസിൽ രണ്ട് തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. സി സി ടി വി ഉള്ളിടങ്ങളിൽ പോലും മുഖം മറയ്ക്കാതെയാണ് പ്രതി മോഷണം നടത്തിയിരുന്നത്.

ചോദ്യം ചെയ്യലിൽ മമ്പുറം മഖാം, പാണ്ടിക്കാട് മദ്രസ കമ്മിറ്റി ഓഫിസ്, ആലപ്പുഴയിലെ അമ്പലപ്പുഴ മദ്രസ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇരുപതോളം സ്ഥലങ്ങളിൽ മോഷണം നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി ദിണ്ഡിഗൽ ജയിലിൽ റിമാൻഡ് ചെയ്യും.

കേരളത്തിലെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷംസാദ്. പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിന്റെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഷംസാദ് പിടിയിലായത്

Share
അഭിപ്രായം എഴുതാം