ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി

ന്യൂഡൽഹി: അണക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിർദേശിക്കുന്ന ബിൽ ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. ദേശീയ, സംസ്ഥാന തലത്തിൽ അതോറിറ്റിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

രാജ്യത്തുടനീളമുള്ള എല്ലാ അണക്കെട്ടുകൾക്കും ഏകീകൃത സുരക്ഷാ നടപടിക്രമങ്ങൾ വികസിപ്പിക്കാൻ ബിൽ ലക്ഷ്യമിടുന്നു. മൂന്ന് വട്ടം ലോക്‌സഭയിൽ എത്തിയ ശേഷമാണ് ബിൽ രാജ്യസഭയിലേക്ക് എത്തുന്നത്. 2010 ആഗസ്തിൽ യുപിഎ സർക്കാരാണ് ബിൽ ആദ്യമായി പാർലമെന്റിലെത്തിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിയന്ത്രണ വിഷയത്തിൽ അടക്കം നിർണായകമായേക്കാവുന്ന ബില്ലാണിത്. കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്ര നീക്കത്തിനെതിരേ വിമർശനവുമായി രംഗത്തുവന്നിരുന്നു. ജോൺ ബ്രിട്ടാസ് എംപി അവതരിപ്പിച്ച ഭേദഗതി തള്ളി.

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഡാമിന് അപകടം സംഭവിച്ചാൽ വലിയ ദുരന്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം