മാങ്കുളത്ത്‌ മധ്യവയസ്‌ക്കന്റെ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവെടുപ്പ്‌ നടത്തി

ഇടുക്കി: ഇടുക്കി മാങ്കുളം ശേവല്‍കുടിയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി മാങ്കുളം കുവൈറ്റ്‌ സിറ്റി സ്വദേശി ബിബിന്‍ വിത്സനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കൊല്ലപ്പെട്ട വരിക്കയില്‍ റോയിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ഷോക്ക്‌ അബ്‌സോര്‍ബര്‍ പ്രതിയുടെ വീട്ടില്‍ നിന്ന്‌ പോലീസ്‌ കണ്ടെടുത്തു. 2021 ഒക്ടോബര്‍ 7 വ്യാഴാഴ്‌ചയായിരുന്നു റോയിയെ ശേവല്‍ക്കുടി ഭാഗത്തേക്ക്‌ പോകുന്ന വഴിയോരത്ത്‌ പരിക്കേറ്റ്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴി ഇയാള്‍ മരിക്കുകയായിരുന്നു.

ആക്രമണത്തിനുപയോഗിച്ച ഷോക്ക്‌ അബ്‌സോര്‍ബര്‍ കണ്ടെത്താനായിരുന്നു പോലീസിന്‍റെ ശ്രമം. ഇത്‌ പുഴയിലെറിഞ്ഞുകളഞ്ഞതായുളള പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ പുഴയിലും പരിസരത്തും ആദ്യം തെരച്ചില്‍ നടത്തിയിരുന്നു. പിന്നീട്‌ പ്രതിയുടെ വീട്ടിനകത്തുനിന്നുതന്നെ ആയുധം കണ്ടെത്തുകയായിരുന്നു.

പ്രതിയും മരണപ്പെട്ട റോയിയും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യാത്യാസമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ മൂന്നാര്‍ സിഐ മനേഷ്‌ കെ പൗലോസ്‌ പറയുന്നുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം