നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മയ്ക്കും രോഗ ലക്ഷണം

കോഴിക്കോട്: നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മയ്ക്കും രോഗ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.

അതിനിടെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിമാരുടെ യോഗം ചേര്‍ന്നു. ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പൂനെയിലേക്ക് പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 06/09/21 തിങ്കളാഴ്ച വൈകീട്ട് അവലോകന യോഗം ചേരും. നിപ വിവരങ്ങള്‍ക്കായി ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.

മരിച്ച കുട്ടിയുടെ വീട്ടില്‍ കേന്ദ്രസംഘം സന്ദർശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്. കേന്ദ്രസംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗത്തിലുള്ള ഡോക്ടർമാരാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം വിവരങ്ങള്‍ ശേഖരിച്ചു.

Share
അഭിപ്രായം എഴുതാം