ന്യൂഡൽഹി: എട്ടാം മാസത്തിലേക്ക് നീളുന്ന കര്‍ഷക സമരം ഡൽഹി അതിര്‍ത്തിയില്‍ നിന്ന് തലസ്ഥാനത്തിന്റെ ഹൃദയ ഭാഗമായ ജന്തര്‍ മന്തിറിലേക്ക് പ്രവേശിച്ചു. 22/07/21 വ്യാഴാഴ്ച രാവിലെയാണ് കര്‍ഷകര്‍ ജന്തര്‍ മന്തിറിലേക്ക് കടന്നത്. പൊലീസ് അനുമതിയോടെ 200 പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ജന്തര്‍ മന്തിറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാനപ്പട്ട കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ വ്യാഴാഴ്ചത്തെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നു.
ബികെയു നേതാവ് യുദ്ധവീര്‍ സിംഗാണ് ജന്തര്‍ മന്തിര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരം നടക്കുന്ന ജന്തര്‍ മന്തിറിലേക്ക് ദില്ലി പൊലീസ് മാധ്യമങ്ങളെ കടത്തിവിടുന്നില്ല. ഇതിനെ തുടര്‍ന്ന് സമരത്തെ കുറിച്ച് വിശദീകരിക്കാന്‍ കര്‍ഷക നേതാക്കള്‍ ബാരിക്കേഡിനടുത്തേക്ക് വരികയായിരുന്നു. സമരം കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്.