അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിന് താഴെ യുവാക്കള്‍ ചീട്ടുകളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് കടവൂര്‍ സ്വദേശിയായ പ്രവീണ്‍ ആണ് കായലില്‍ ചാടിയത്. പ്രവീണ്‍ വെളളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട്എതിര്‍ ദിശയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ശരത്(26),അനു(26) എന്നീ യുവാക്കള്‍ ജീവന്‍ പണയം വച്ച് കായലിലേക്ക് ചാടുകയായിരുന്നു. ഇരുവരും പ്രവീണിന്റെ അടുത്തെത്തിയെങ്കിലും ആഗദ്യം പിടിക്കാനായില്ല. തുടര്‍ന്ന് അതിസാഹസികമായി പ്രവീണിനെ കരയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.
തല്‍സമയം എതില്‍ ദിശയില്‍ നില്‍ക്കുകയായിരുന്ന പോലീസിനോട് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ലെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് സമീപത്തെ റിസോര്‍ട്ടില്‍ ജോലിക്കെത്തിയവരുടെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച പ്രവീണ്‍ ഫുട്ബോൾ കോച്ചാണ്.
സാഹസികമായി കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാവാഞ്ഞതിന്റെ നിരാശയിലാണ് ഇരുവരും. ശരത്ത് വെല്‍ഡിംഗ് തൊഴിലാളിയാണ് .അനു കുരീപ്പുഴ സ്വദേശിയാണ്.ഡിവൈഎഫ്‌ഐ തൃക്കടവൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളാണ് ഇരുവരും.