ന്യൂഡൽഹി: രാജ്യത്തെ രൂഷമായ കൊവിഡ് വ്യാപനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പിന്മാറി. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാമെന്നും അത് ഈ കേസിനെ നിഴലില്‍ നിര്‍ത്തുമെന്നും അതില്‍ താല്‍പര്യമില്ലെന്നും പറഞ്ഞാണ് സാല്‍വെ 23/04/21 വെള്ളിയാഴ്ച കേസില്‍ നിന്നും പിന്മാറിയത്.
കേസില്‍ നിന്നും പിന്മാറാന്‍ സാല്‍വേ നേരത്തെ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു.
കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറുപടി സമര്‍പ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് 27/04/21 ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഓക്സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസെടുത്തത്.
രാജ്യത്തെ ആറു ഹൈക്കോടതികള്‍ സമാന ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇടപെടല്‍.
സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.