ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുളള നിര്‍ദ്ദേശത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂ ഡല്‍ഹി: മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്താനുളള നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. എട്ടുവഷത്തിലേറെ പഴക്കമുളള വാഹനങ്ങള്‍ക്കാണ് ഗ്രീന്‍ടാക്‌സ് ചുമത്തുക. പുതിയ വ്യവസ്ഥ അനുസരിച്ച് വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.

റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനംവരെ ഗ്രീന്‍ ടാക്‌സായി ചുമത്തും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് വാഹനം എട്ടുവര്‍ഷത്തിലേറെ പഴക്കമുളളതാണെന്ന് കണ്ടെത്തിയാല്‍ പ്രത്യേക നികുതി ഈടാക്കാനാണ് തീരുമാനം. ഉയര്‍ന്ന മലിനീകരണമുളള നഗരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 50 ശതമാനം ഗ്രീന്‍ടാക്‌സ് ചുമത്താനും നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം സ്വകാര്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷം കഴിഞ്ഞ് മാത്രമേ ഗ്രീന്‍ടാക്‌സ് ചുമത്തുകയുളളു. യാത്രാബസുകള്‍ക്ക് കുറഞ്ഞ ഗ്രീന്‍ടാക്‌സ് ചുമത്താനാണ് ആലോചന. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ ഈ നികുതിയില്‍ നിന്ന ഒഴിവാക്കും. കൂടാതെ ഇലക്ട്രിക്ക് അടക്കം പ്രകൃതി സൗഹൃദമായ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഗ്രീന്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടണ്ട്. പ്രകൃതി സൗഹൃദമായ വാഹനങ്ങളിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

Share
അഭിപ്രായം എഴുതാം