ഇന്ത്യയിലെ കാർഷിക മേഖലയിൽ സുപ്രധാന ചുവടുവെപ്പുകൾ നടത്താൻ കാർഷിക നിയമങ്ങൾക്ക് സാധിക്കുമെന്ന് ഐ എം എഫ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്ക് കാർഷിക മേഖലയിലെ പരിഷ്കാരങ്ങളിൽ സുപ്രധാന ചുവടുവെപ്പ് നടത്താൻ സാധിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ അതിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും  ഐ.എം.എഫ് പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരം 50 ദിവസം പിന്നിടുന്നതോടെയാണ് ഐ.എം.എഫിന്‍റെ പ്രതികരണം.

ഇന്ത്യയിലെ കാർഷിക മേഖലയിൽ സുപ്രധാന ചുവടുവെപ്പുകൾ നടത്താൻ കാർഷിക നിയമങ്ങൾക്ക് സാധിക്കുമെന്നാണ് വിശ്വാസം. ഈ നിയമങ്ങളിലൂടെ കർഷകർക്ക് നേരിട്ട് വിൽപ്പനക്കാർക്ക് തങ്ങളുടെ വിളകൾ വിൽക്കാം. ഇടനിലക്കാരുടെ പങ്ക് കുറച്ച് ലാഭമുണ്ടാക്കാൻ കർഷകർക്ക് സാധിക്കും. ഗ്രാമീണ വികസനത്തിന് പിന്തുണയും വളർച്ചയും പ്രതിനിധാനം ചെയ്യുകയും ചെയ്യും ഐ.എം.എഫ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ജെറി റൈസ് വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പുതിയ കാർഷിക നിയമ സംവിധാനത്തിലേക്ക് മാറുമ്പോൾ പ്രത്യക്ഷമായി ബാധിക്കുന്നവരെ സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴിൽ കൊണ്ടുവരികയും സംരക്ഷിക്കുകയും വേണമെന്നും ജെറി റൈസ് പറഞ്ഞു.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. ഡൽഹിയിലെ അഞ്ച് അതിർത്തികളിലാണ് പ്രതിഷേധം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

Share
അഭിപ്രായം എഴുതാം