ന്യൂഡൽഹി: ലോകം ഇപ്പോൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമാണ് തീവ്രവാദമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച (17/11/20) പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ എല്ലാ രാജ്യങ്ങളും ചേർന്ന് നിയന്ത്രിക്കേണ്ടതുണ്ടെന്നും പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തീവ്രവാദം. തീവ്രവാദികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് തീവ്രവാദ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും ഈ പ്രശ്‌നം സംഘടിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു.
“ആത്മനിഭർ ഭാരത് കാമ്പയിനിന് കീഴിൽ ഞങ്ങൾ ഒരു സമഗ്ര പരിഷ്കരണ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. കോവിഡിന് ശേഷം സ്വാശ്രയവും ഊർജ്ജസ്വലവുമായ ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കാമ്പെയ്ൻ ” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലും കോവിഡ് മഹാമാരിയുടെ മധ്യത്തിലുമാണ് ഉച്ചകോടി നടന്നത്.