അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും

ബംഗളൂരു: 2015ലെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കേസില്‍ ഹാജരാക്കുന്നതിനായി അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും. വ്യവസായി രാജു പാട്ടീലിനെ കൊലപ്പെടുത്താന്‍ രവി പൂജാരിയുടെ അനുയായികള്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. പൂജാരിയെ ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് പത്തുദിവസം മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.കര്‍ണാടകയില്‍ മാത്രം നൂറിലധികം കേസുകള്‍ രവി പൂജാരിക്ക് എതിരെയുണ്ട്.

കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി പരിഗണനയിലാണെന്നും കര്‍ണാടകത്തിലെ കേസുകള്‍ തീര്‍പ്പാക്കുന്നതുവരെ പ്രതികളെ കൈമാറാന്‍ കഴിയില്ലെന്നും രവി പൂജാരിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, കുറ്റപത്രം തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രതികളുടെ സാന്നിധ്യം ഇതിന് ആവശ്യമായി വരുന്നതായും കോടതി നിരീക്ഷിച്ചു. തുടര്‍ന്നു മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും രവി പൂജാരിയെ അറസ്റ്റ് ചെയ്തത്.രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് പൂജാരി.

Share
അഭിപ്രായം എഴുതാം