പെനാൽടി ഷൂട്ടൗട്ട് വിധി നിർണയിച്ചു ,ആഴ്സണലിന് കിരീടം

വെംബ്ലി: എഫ് എ കപ്പിനുശേഷം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടവും മൈക്കല്‍ അര്‍ട്ടേറ്റയുടെ ആഴ്സണൽ സ്വന്തമാക്കി . പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ആഴ്സണല്‍ സീസണിലെ ആദ്യ കിരീടം നേടിയത്. ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സീസണിന് തുടക്കമിടുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കാമെന്ന ലിവർപൂളിന്റെ പ്രതീക്ഷയാണ് ആഴ്സണല്‍ തകര്‍ത്തത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നായിരുന്നു ആഴ്സണലിന്റെ വിജയം.

ഇരു ടീമുകളും ഒരു ഗോൾ വീതം നേടി സമനിലയിലായപ്പോഴായിരുന്നു മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആഴ്സണലിന്റെ ടോപ് സ്‌കോറര്‍ ഒബമായെങ്ങാണ് ആദ്യം ലക്ഷ്യം കണ്ടത്. 12-ാം മിനുറ്റിലായിരുന്നു ആ മനോഹരമായ ഗോൾ. തുടര്‍ന്ന് ലഭിച്ച അവസരങ്ങൾ പലതും ലിവർപൂൾ പാഴാക്കി. സബ്ബായി ഇറക്കിയ മിനാമിനോയാണ് 73ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടിയത്. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനായി സലാ, ഫാബിനോ, മിനാമിനോ, ജോണ്‍സ് എന്നിവര്‍ വലകുലുക്കി. എന്നാല്‍ ബ്രൂയിസ്റ്ററിന്റെ കിക്ക് ബാറില്‍ തട്ടി പുറത്തേക്ക് പോയി. ആഴ്സണലിനായി നെല്‍സണ്‍, നൈല്‍സ്, സെഡെറിക്ക്, ഡേവിഡ് ലൂയിസ്, ഒബാമയങ്ങ് എന്നിവര്‍ കിക്ക് എടുത്ത് ഗോള്‍ നേടി.

Share
അഭിപ്രായം എഴുതാം