പാറ്റ്ന: റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചു കുട്ടിയുടെ ചിത്രവും വീഡിയോയും അടക്കമുള്ള വാർത്തകളെ അടിസ്ഥാനമാക്കി പാറ്റ്ന ഹൈക്കോടതി സ്വന്തം നിലയിൽ കേസെടുത്തു. മെയ് 28-ാം തീയതി പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ എസ് എസ് കുമാറാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളിന്റെ ശ്രദ്ധയിൽ സംഭവം പെടുത്തിയത്. “പത്ര വാർത്തയുടെ ഉള്ളടക്കം ശരിയാണെങ്കിൽ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം ഞെട്ടിപ്പിക്കുന്നതുമാണ്. ഭരണഘടനയുടെ 226-ാം വകുപ്പ് പ്രകാരം കോടതി ഇടപെടേണ്ട സന്ദർഭമാണിത്. അതുകൊണ്ട് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വന്തം നിലയിൽ കോടതി കേസെടുത്തു സർക്കാരിന് വിശദീകരണം നൽകുവാൻ നോട്ടീസ് നൽകുകയാണ്.” ചീഫ് ജസ്റ്റീസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എസ് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
കോടതി സർക്കാരിനോട് താഴെപറയുന്ന കാര്യങ്ങൾ വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
- മരിച്ച സ്ത്രീയുടെ പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ടോ ഉണ്ടെങ്കിൽ എന്തായിരുന്നു മരണ കാരണം?
- ആ സ്ത്രീ മരിച്ചത് പട്ടിണി മൂലം ആണോ?
- ആ സ്ത്രീ കുട്ടികളുമായി ഒറ്റയ്ക്കായിരുന്നു സഞ്ചരിച്ചത് ?
- അല്ലെങ്കിൽ അവർക്കൊപ്പം ആരൊക്കെയായിരുന്നു ഉണ്ടായിരുന്നത്?
- നിയമ പരിപാലന ഏജൻസികൾ ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചത്?
- അവരുടെ അന്ത്യകർമങ്ങൾ പാരമ്പര്യത്തിനും അനുഷ്ഠാനത്തിനും അനുസരിച്ച് നടത്തിയോ?
- ആ സ്ത്രീയുടെ കുട്ടികൾ ഇപ്പോൾ ആരുടെ ശ്രദ്ധയിലും പരിചരണത്തിലുമാണ്?
ഈ കാര്യങ്ങളെല്ലാം അന്വേഷിക്കുവാന്‍ അമിക്കസ്ക്യൂറി ആയി അഡീഷണൽ കൗൺസിൽ ആശിഷ് ഗിരിയെ കോടതി നിയമിച്ചു.