ചെറുകിട വ്യവസായങ്ങളില്‍ ഒരു ദിവസത്തെ ഉത്പാദന നഷ്ടം 40,000 കോടി രൂപ.

ന്യൂഡല്‍ഹി: ചെറുകിട വ്യവസായങ്ങളില്‍ ഒരുദിവസം നാല്‍പതിനായിരം കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടെന്ന് ഓള്‍ ഇന്ത്യ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. ലോക് ഡൗണ്‍ ആരംഭിച്ച് ഇതുവരെ ഉണ്ടായിട്ടുള്ള ആകെ നഷ്ടം 12 ലക്ഷം കോടി രൂപയുടേതാണ്. എം എസ് എം ഇ മേഖലയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം 20000 കോടി രൂപയാണ്. അതായത് ഒരു ദിവസത്തെ പ്രവര്‍ത്തന നഷ്ടത്തിന് പകുതി മാത്രമാണ് ആകെ ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ധനസഹായം കൊണ്ട് ചെറുകിട വ്യവസായ മേഖലയില്‍ ഉള്ള നഷ്ടം നികത്താന്‍ കഴിയുകയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ലോക് ഡൗണ്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ചെറുകിട വ്യവസായ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കപ്പെടുകയില്ലയെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടും എന്ന് ഉറപ്പാണ്.

ദേശീയ ഉല്‍പ്പാദനത്തിന്റെ 30 ശതമാനവും ചെറുകിട വ്യവസായ യൂണിറ്റുകളില്‍ നിന്നാണ് ഉണ്ടാകുന്നത്


വന്‍കിട മേഖലയിലെ അനുബന്ധ വ്യവസായമായി പ്രവര്‍ത്തിക്കുന്ന നിരവധി ചെറുകിട യൂണിറ്റുകള്‍ ഉണ്ട്. ഓട്ടോമൊബൈല്‍, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, വസ്ത്ര നിര്‍മ്മാണം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, ബി പി ഓ-കള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ വന്‍കിടക്കാരുടെ സബ് കരാറുകള്‍ എടുത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചാലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ദേശീയ ഉല്‍പ്പാദനത്തിന്റെ 30 ശതമാനവും ചെറുകിട വ്യവസായ യൂണിറ്റുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. വായ്പ തിരിച്ചടവ്, ജി എസ് ടി, ഫയലിംഗ്, ഇതര തിരിച്ചടവുകള്‍ ഇവയെല്ലാം നിര്‍വഹിക്കാന്‍ ആകാതെ നല്ല പങ്ക് ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം