ആലപ്പുഴ ജില്ലയില്‍ നടക്കുന്നത് 10,000 കോടി രൂപയുടെ വികസനമെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ മാർച്ച് 10: പതിനായിരം കോടി രൂപയുടെ വികസനമാണ് ജില്ലയില്‍ വിവിധ തലങ്ങളിലായി നടക്കുന്നതെന്ന്  പൊതുമരാമത്തു രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ -കുമരകം -പാസഞ്ചര്‍-കം-ടൂറിസ്റ്റ് സര്‍വ്വീസ് ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടനാടിന്റെ കായല്‍ സൗന്ദര്യം, വേഗതയേറിയ യാത്ര തുടങ്ങിയവ സംയോജിപ്പിക്കുന്ന  ബോട്ട് യാത്ര ഒരേ സമയം യാത്രക്കാരെയും ദേശീയ അന്തര്‍ദേശിയ വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ജല ഗതാഗത മേഖലയുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ആസ്ഥാന മന്ദിരം പണിയാനുള്ള  പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിവിധ വകുപ്പുകളിലായി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കേന്ദ്രസഹായം ലഭിച്ചില്ലെങ്കില്‍ കൂടി കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും മാര്‍ച്ച് 24ന് ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈവിദ്ധ്യവത്കരണത്തിന്റെ പാതയിലൂടെയാണ് ജലഗതാഗത വകുപ്പ് മുന്നേറികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യ സ്ഥാനത്ത് കുറഞ്ഞ ചെലവിലും വളരെ വേഗത്തിലും എത്തിചേരാന്‍ സാധിക്കുന്ന യാത്രാമാര്‍ഗമാണ് ജലഗതാഗതം. സ്വകാര്യ ബോട്ടുകള്‍ നല്‍കുന്ന അതേ വിനോദസഞ്ചാര സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ഈ ബോട്ടിലുടെ നല്‍കാന്‍ സാധിക്കുന്നതിലൂടെ ടൂറിസം വികസന സാദ്ധ്യതകള്‍ വര്‍ധിക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുവാനും സാധിക്കും. ഇതിലൂടെ സര്‍വീസ് ലാഭ നഷ്ടം ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും. 10 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാട്ടര്‍ ടാക്‌സിയും വാട്ടര്‍ ബസ് സര്‍വീസ് എന്നിവയും ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. എ.എം.ആരിഫ് എംപി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, ജലഗതാഗത വകുപ്പ്  ഡയറക്ടര്‍ ഷാജി വി.നായര്‍, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.സുദേവന്‍, മെ. പ്രാഗാ മറൈന്‍ മാനേജിങ് ഡയറക്ടര്‍ ജോസഫ് റോബര്‍ട്ട് നെജഡ്‌ലി എന്നിവര്‍ സംസാരിച്ചു .

Share
അഭിപ്രായം എഴുതാം