റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി ജനുവരി 1: എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. 2022 ഓടു കൂടി ഇത് നടപ്പാക്കുമെന്നും റെയില്‍ അറിയിച്ചു. ഇതിനായി നിര്‍ഭയ ഫണ്ടിന്റെ കീഴില്‍ റെയില്‍വേയ്ക്ക് 500 കോടി രൂപ ലഭിച്ചു. 6,100 സ്റ്റേഷനുകളിലും 58,600 കോച്ചുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാനായി 2,000 കോടി രൂപ റെയില്‍വേ അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുറ്റവാളികളുടെ മുഖം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിക്കുമെന്നും യാദവ് പറഞ്ഞു. ട്രെയിനിലും സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാനാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോറിഡോറിനും വാതിലിന്റെ മുകളിലുമായിട്ടാകും ക്യാമറകള്‍ സ്ഥാപിക്കുകയെന്നും യാത്രക്കാരുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ലെന്നും യാദവ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം