കൊച്ചി : നമ്പർ പ്ലേറ്റ് ഇല്ലാതെ കർണാടകയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിൽ എത്തിയ കാർ പോർട്ടുകൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിലുടനീളം പ്രവർത്തിക്കുന്ന എഐ ക്യാമറകളെ പറ്റിച്ചാണ് കാർ പോർട്ടുകൊച്ചിയിലെത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിക്കുകയാണ്. 2023 ഓഗസ്റ്റ് 1 നാണ് സംഭവം.
നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ ഇവർക്ക് ജാമ്യം നൽകി. ഓഗസ്റ്റ് നാലിന് വാഹനത്തിന്റെ രേഖകൾ സഹിതം ഹാജരാവാൻ ഡ്രൈവറിനു നിർദ്ദേശം നൽകിയിട്ടുണ്ട്.