സുരക്ഷാഭീതി: ചൈനീസ് ഉപകരണങ്ങളുടെ വില്‍പ്പന വിലക്കി യു.എസ്.

ന്യൂയോര്‍ക്ക്: ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഹുവായ്, സെഡ്.ടി.ഇ. ടെക് എന്നിവയുള്‍പ്പെടെ അഞ്ച് ചൈനീസ് കമ്പനികളുടെ പുതിയ ആശയവിനിമയ ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും അമേരിക്ക നിരോധിച്ചു.

നിരീക്ഷണ ക്യാമറകളും ടു-വേ റേഡിയോ സംവിധാനങ്ങളും നിര്‍മിക്കുന്ന ഹിക്‌വിഷന്‍, ദാഹുവ, ഹിതേര എന്നീ കമ്പനികള്‍ക്കും വിലക്കുണ്ട്. ഇതാദ്യമായാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യു.എസ്. ഫെഷറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍(എഫ്.സി.സി) കമ്പനികളെ വിലക്കുന്നത്.

അതേസമയം, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യു.എസിന് യാതൊരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ഹിക്‌വിഷന്‍ കമ്പനി പ്രതികരിച്ചു.ഇപ്പോഴത്തെ തീരുമാനം അമേരിക്കയുടെ ദേശീയ സുരക്ഷയെ സംരക്ഷിക്കാന്‍ സഹായിക്കില്ല. എന്നാല്‍, ഇത് യു.എസിലെ ചെറുകിട വ്യവസായങ്ങളെയും പ്രാദേശിക അധികാരികളെയും സ്‌കൂളുകളെയും വ്യക്തിഗത ഉപയോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും സുരക്ഷയൊരുക്കല്‍ കൂടുതല്‍ ചെലവേറിയതാക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. ചൈനീസ് സര്‍ക്കാരിന് ഡേറ്റ ചോര്‍ത്തി നല്‍കുന്നെന്ന ആരോപണം വാവേയും മറ്റു കമ്പനികളും നേരത്തേ നിഷേധിച്ചിരുന്നു. ചൈനീസ് കമ്പനികളെ വിലക്കാനുള്ള തീരുമാനം അംഗങ്ങള്‍ ഐകകണ്‌ഠേന അംഗീകരിച്ചതായി യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം