കണ്ണുർ:കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഴീക്കോട് സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ചെന്ന് കരുതുന്ന കാർ കണ്ടെത്തി. പരിയാരം ആയുർവേദ കോളേജിന് എതിർവശത്തെ വിജനമായ പറമ്പിലെ കാട്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. കുന്നിൻ മുകളിലെ കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയിരുന്നു.
വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം അഴീക്കലില്‍ നിന്നും അര്‍ജുന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിന് മുന്‍പ് കാര്‍ മാറ്റുകയായിരുന്നു. ഇതേ വാഹനമാണ് ഇപ്പോള്‍ കണ്ടെത്തിയത് എന്നാണ് സംശയിക്കുന്നത്. അതേസമയം കാര്‍ അര്‍ജുന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അര്‍ജുന്‍ ഉപയോഗിച്ച കാറിന്റെ ഉടമസ്ഥാവകാശം തന്റേതെന്ന് കാട്ടി ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി.സജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ജുന് കാര്‍ ഉപയോഗിക്കാന്‍ നല്‍കിയെന്നും ഒരാഴ്ചയായിട്ടും തിരികെ കിട്ടിയില്ലെന്നുമായിരുന്നു പരാതി. ഇതോടെയാണ് സജേഷിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന നിലയിലേക്ക് അന്വേഷണം എത്തുന്നത്. ഇതോടെ സജേഷിനെ ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.