കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം; ജനന നിരക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനവുമായി മിസോറാം മന്ത്രി

ഐസ്വാള്‍: ജനന നിരക്ക് പ്രോത്സാഹിപ്പിക്കാനായി കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ. ഫാദേഴ്സ് ഡേ ദിനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 പരിധിയില്‍ ഏറ്റവും കൂടൂതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് സമ്മാനത്തുക ലഭിക്കുക.

സമ്മാനതുക നോര്‍ത്ത് ഈസ്റ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് സ്പോസണ്‍സര്‍ ചെയ്യുകയെന്നും മന്ത്രി അറിയിച്ചു.
അദ്ദേഹത്തിന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയാണിത്.

അതേസമയം സമ്മാനത്തിന് അര്‍ഹത നേടാന്‍ പരമാവധി എത്ര കുട്ടികള്‍ വേണമെന്ന കാര്യങ്ങളൊന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി അസം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഒരു കുടുംബത്തിന് പരമാവധി രണ്ട് കുട്ടി മതിയെന്ന നയം പരിഗണിക്കുമ്ബോഴാണ് ജനന നിരക്ക് കൂട്ടാന്‍ മിസോറാം മന്ത്രിയുടെ പ്രോത്സാഹനം.

ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേര്‍ എന്നതാണ് മിസോറാമിലെ ജനസംഖ്യാ സാന്ദ്രത. ഇത് ദേശീയ ശരാശരിയെക്കാള്‍ വളരെ കുറവാണ്. മിസോറാമിലെ വന്ധ്യതാ നിരക്കും കുറഞ്ഞുവരുന്ന ജനസംഖ്യാ നിരക്കും വര്‍ഷങ്ങളായി ഏറെ ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു.

2011-ലെ സെന്‍സസ് പ്രകാരം 10.91 ലക്ഷമാണ് മിസോറാമിലെ ജനസംഖ്യ. അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ ജനസംഖ്യാ നിരക്കില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ സംസ്ഥാനം കൂടിയാണ് മിസോറാം.

Share
അഭിപ്രായം എഴുതാം