യു.പിയില്‍ വീണ്ടും കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലൊഴുക്കാന്‍ ശ്രമം, വീഡിയോ പുറത്തുവന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പിയില്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. മെയ് 28 ലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിന് പിന്നാലെ നദികളില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയരുതെന്ന് ആവശ്യപ്പെട്ട് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. നദീതീരങ്ങളില്‍ പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം നദിയിലേക്ക് തള്ളിയിടുന്നത്. ഒരാള്‍ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. റാപ്തി നദിക്കു കുറുകെയുള്ള പാലത്തില്‍ നിന്ന് മൃതദേഹം താഴേക്ക് ഇടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

മൃതദേഹം കൊവിഡ് രോഗിയുടേതാണെന്ന് ബല്‍റാംപൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പിന്നീട് സ്ഥിരീകരിച്ചു, ബന്ധുക്കള്‍ അത് നദിയില്‍ എറിയാന്‍ ശ്രമിക്കുകയായിരുന്നു. മൃതദേഹം തിരികെ ബന്ധുക്കള്‍ക്ക് കൈമാറുകയും കേസെടുക്കുകയും ചെയ്തു. ഇതിന് മുന്‍പും യു.പിയില്‍ നിന്ന് മൃതദേഹങ്ങള്‍ ഗംഗാ നദിയിലേക്ക് ഒഴുക്കിവിട്ടിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു

Share
അഭിപ്രായം എഴുതാം