തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി. 11/03/21 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതോടെ സംസ്ഥാന സർക്കാർ ആണ് പരീക്ഷ മാറ്റിക്കൊണ്ട് തീരുമാനം എടുത്തത്. ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക.
മാർച്ച് 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുകയായിരുന്നു.
അധ്യാപക-വിദ്യാർഥി സംഘടനകളടക്കം പരീക്ഷ നീട്ടാനുള്ള സർക്കാറിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന് നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ചിൽ തന്നെ നടത്തണമെന്ന് സർക്കാർ തീരുമാനിച്ചതായിരുന്നു. മാർച്ച് 17 തുടങ്ങുന്ന തരത്തിൽ പരീക്ഷകൾ ക്രമപ്പെടുത്തുകയും ചെയ്തതാണ്.
എന്നാൽ, ഏപ്രിൽ ആറിന് നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിന് ശേഷം നടത്തുന്ന തരത്തിൽ പരീക്ഷ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുകയായിരുന്നു സർക്കാർ.