റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: വാഹനം തട്ടിയെടുക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നാംപ്രതി കാരപ്പൊറ്റ ഇളനാട് പറോക്കാട് വീട്ടില്‍ പ്രസാദ്, രണ്ടാംപ്രതി കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശി മുഹമ്മദാലി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷംരൂപ പിഴയും, ഏഴാംപ്രതി തൃശൂര്‍ എളനാട് കീടംകുന്നത്ത് സന്തോഷിന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും എട്ടാംപ്രതി പെരിങ്ങോട്ടുകുറിശ്ശി വടക്കുംപുറം കളരിക്കല്‍വീട്ടില്‍ രാജേന്ദ്രന് ജീവപര്യന്തം തടവും ശിക്ഷിച്ചു. ചേലക്കരയിലെ ടാക്‌സി ഡ്രൈവര്‍ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ പി ഇന്ദിരയാണ് ശിക്ഷ വിധിച്ചത്.

2012 ഡിസംബര്‍ ആറിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ ചേലക്കര ആലിക്കല്‍പറമ്പ് വീട്ടില്‍ മുത്തുവിന്റെ മകന്‍ രഘു(കണ്ണന്‍- 38)വിനെ ഊട്ടിയിലേക്ക് വിനോദയാത്രയ്‌ക്കെന്ന പേരില്‍ ടാക്‌സിവിളിച്ച് കൊണ്ടുപോയി ചേലക്കര കോങ്ങോട്ടുപാടത്തെ വിജനമായ പ്രദേശത്തുവച്ച് കൊലപ്പെടുത്തുകയും തിരുനെല്ലായ് പുഴയില്‍ തള്ളുകയുമായിരുന്നു. തെളിവുനശിപ്പിക്കാനായി മൃതദേഹത്തിന്റെ കഴുത്തും വയറും കീറിമുറിച്ചു.

ഊട്ടിയിലേക്ക് ഓട്ടം പോവുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ച രഘുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചേലക്കര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കള്ളക്കടത്ത് നടത്താനുള്ള വാഹനത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *