ശ്രദ്ധ നേടുന്ന പുസ്തകം
ബാബു പുളിമൂട്ടിൽ
പ്രഭാകരൻ പുത്തൂർ

പ്രഭാകരൻ പുത്തൂർ ഓർമ്മപ്പെട്ടി തുറന്നപ്പോൾ

May 23, 2026 - 1:40 am

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹിത്യ മേഖലകളിൽ അര നൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന പേരാണ് പ്രഭാകരൻ പുത്തൂർ എന്നത്..

കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന കേരള ശബ്ദത്തിൻ്റെ ചീഫ് എഡിറ്റർ എന്നനിലയിൽ സ്വാതന്ത്ര്യാനന്തര തലമുറയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന പത്രപ്രവർത്തകരിൽ ഒരാളാണദ്ദേഹം.

വായനക്കാരെ നല്ലതുപോലെ ആകർഷിച്ചിരുന്ന നിരവധി നോവലുകൾ അക്കാലത്തദ്ദേഹം എഴുതിയിരുന്നു. കേരള ശബ്ദത്തിൽ ഖണ്ഡശ്ശ: വന്നിരുന്ന ആ നോവലുകൾ വായിക്കാൻ വേണ്ടി മാത്രം വാരിക വാങ്ങിയിരുന്നവരും അക്കാലത്തുണ്ടായിരുന്നു.

ഈ നോവലുകളിൽ പലതും സിനിമകളായി തിയേറ്ററുകളിൽ ഹൗസ്ഫുള്ളായി ഓടിയവയാണ്.

അന്നത്തെ മുഴുവൻ രാഷ്ട്രീയനേതാക്കളും അദ്ദേഹവുമായി അടുത്തബന്ധം പുലർത്തിയവരായിരുന്നു.
ഇ.എം.എസ്, കെ.കരുണാകരൻ, ഇ.കെ. നായനാർ, കെ.പി.ആർ. തുടങ്ങി ചെറുതും വലുതുമായ രാഷ്ട്രീയ നേതാക്കളോടൊത്തുള്ള നിരവധി ഓർമ്മകൾ അദ്ദേഹത്തിനുണ്ട്..

തിരക്കഥാകൃത്ത് എന്ന നിലയിലും മലയാളസിനിമാ പ്രസിദ്ധീകരണങ്ങളിൽ നമ്പർവണ്ണായിരുന്ന നാനയുടെ അണിയറശില്പിയെന്ന നിലയിലും പ്രശസ്തരായ സിനിമാക്കാരുമായും നല്ല സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു.

സാഹിത്യ സമ്മേളനങ്ങളിലെ മികച്ച പ്രഭാഷകൻ, എഴുത്തുകാരൻ, മികച്ച പത്രപ്രവർത്തകൻ എന്ന നിലകളിൽ സാഹിത്യകാരന്മാരുമായും അടുത്ത ബന്ധമദ്ദേഹത്തിനുണ്ടായിരുന്നു.

ഈ ബന്ധങ്ങളുമായി ചേർന്ന് വളരെയധികം ഓർമ്മകൾ ഉണ്ട്. അത് വായനക്കാരുമായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നതാണ് അദ്ദേഹത്തിൻ്റെ റിട്ടയർമെൻ്റ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിൽ ഒന്നെന്നു തോന്നുന്നു.

അങ്ങനെ പലപ്പോഴായി പങ്കുവെച്ച അനുഭവങ്ങളിൽ പ്രധാനപ്പെട്ടവ സമാഹരിച്ച് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ഓർമ്മപ്പെട്ടി.

വളരെവേഗം രണ്ടാം പതിപ്പിലെത്തിയ ഈ പുസ്തകം. ഇനിയും പല പതിപ്പുകൾ ഇറങ്ങുമെന്നുറപ്പാണ്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല വായിച്ചതിനു തുല്യമായ അനുഭൂതിയാണ് ഓർമ്മപ്പെട്ടിയുടെ വായനയിൽ ഉണ്ടായത്..

വളരെ അകലെയല്ലാത്ത കാലത്ത് ഇവിടെ ജീവിച്ചിരുന്നവരുമൊത്തുള്ള അസുലഭ മുഹൂർത്തങ്ങൾ വായനക്കാർക്കും അനുഭവിക്കാൻ പാകത്തിൽ പങ്കുവെയ്ക്കുന്നതാണ് ഓർമ്മപ്പെട്ടിയിലെ വിഭവങ്ങളിൽ ഒരുകൂട്ടം. വൈക്കം കണ്ടെത്തിയ നിധി, നോവൽ കഥാപ്രസംഗമായപ്പോൾ തുടങ്ങിയവ അത്തരം രചനകളാണ്. വൈക്കം ചന്ദ്രശേഖരൻ നായർ, എൻ.വി.കൃഷ്ണവാരിയർ, ഓച്ചിറ രാമചന്ദ്രൻ തുടങ്ങിയവരെയാണ് ഇവിടെ അനുസ്മരിക്കുന്നത്. മറ്റാരും അറിഞ്ഞിട്ടില്ലാത്ത കൗതുകമുള്ള സംഭവങ്ങളിലൂടെയാണ് ഈ അവതരണം എന്നതാണ് വായനയ്ക്ക് പ്രേരണയാകുന്നത്.

തിരക്കഥാകൃത്തിൻ്റെ മരണം, കണ്ടു കണ്ടറിഞ്ഞു സിനിമ ആയപ്പോൾ, ഐ.വി. ശശിയുടെ മാന്യത പോലുള്ള അധ്യായങ്ങളിൽ സിനിമയ്ക്കുള്ളിലെ സിനിമകൾ എന്നു പറയാവുന്നതരം അനുഭവങ്ങളാണ്. ഇവിടെയും മലയാളി അറിയാനാഗ്രഹിക്കുന്ന പ്രമുഖരാണ് കഥാപാത്രങ്ങളാകുന്നത്.

കുചേലനെ തേടിയെത്തിയ ശ്രീകൃഷ്ണൻ, മലയാളത്തിൻ്റെ മഷിക്കുപ്പി, വരയും തലവരയും, മറന്നുവൊ നിങ്ങളാ വെളിച്ചപ്പാടിനെ തുടങ്ങി കൗതുകമുള്ള വേറേയും നിരവധി കുറിപ്പുകൾ സിനിമയുമായി ബന്ധപ്പെട്ടുണ്ട്.

ജസ്റ്റീസ് പോസ്റ്റിയും ഞാനും പിന്നെ ഒരു കള്ളനും പോലെയുള്ള ഉദ്വേഗജനകമായ രചനകളാണ് മറ്റൊരു വിഭാഗം. ലിയോ ടോൾസ്റ്റോയിയുടെ ദയനീയ അന്ത്യം പോലുള്ള രചനകൾ ലോകസാഹിത്യത്തിലെ കേട്ടുകേഴ്വികളിലെ വസ്തുതകളിലേയ്ക്ക് വായനക്കാരെ നയിക്കുന്നതാണ്.

ലോകസഞ്ചാരവുമായി ബന്ധപ്പെട്ടതുൾപ്പെടെ നിരവധി ഫോട്ടോകളും ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുണ്ട്. എല്ലാ വായനക്കാർക്കും ഇഷ്ടമാകാനിടയുള്ളവയാണിത്.

ഇരുന്നൂറു പേജിൽ തയ്യാറാക്കിയ ആസ്വാദ്യകരമായ വായനാനുഭവം.
കൊല്ലം ആദിപ്രഭ പ്രസിദ്ധീകരിച്ചിരിക്കുന്നു..
ആദിപ്രഭ, മാധവം,കുറുമണ്ണ, മുഖത്തല പി.ഒ.
പിൻ.691577
Mob 9961076678.
വില.₹ 350

Share
kreatif57@gmail.com'

About ബാബു പുളിമൂട്ടിൽ

View all posts by ബാബു പുളിമൂട്ടിൽ →

Leave a Reply

Your email address will not be published. Required fields are marked *