ദില്ലി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്.വീഡിയോ ചിത്രീകരണം മുതല്‍ സംസ്ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.
മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് ദേശീയ പതാക കൈമാറിയപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ല.
സംസ്ക്കാര സ്ഥലത്ത് അല്‍പം സ്ഥലം മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത്. പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും കുറ്റപത്രമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പവന്‍ ഖേര ആരോപിച്ചു.ദേശീയ പതാക മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് കൈമാറിയപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ല. ഭൂട്ടാന്‍ രാജാവ് എഴുന്നേറ്റ് നിന്നപ്പോഴും മോദി ഇരിക്കുകയായിരുന്നു.
മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് നല്‍കിയത്.
ദൂരദര്‍ശന് മാത്രമായിരുന്നു ചിത്രീകരണത്തിന് അനുമതി. മന്‍മോഹന്‍ സിങിന്‍റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചുകൊണ്ടിരുന്നത്. മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും പവന്‍ ഖേര വിവരിച്ചു.
കോണ്‍ഗ്രസ് ആരോപണത്തില്‍ രൂക്ഷ വിമർശനവുമായി ബി ജെ പി
അതേസമയം മൻമോഹൻ സിങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും മൻമോഹൻ സിങിന്‍റെ സംസ്കാരം നടന്ന ദിവസം രാഷ്ട്രീയം കളിക്കുന്നത് ദൗർഭാഗ്യകരമെന്നാണ് നദ്ദ പറഞ്ഞത്. മൻമോഹൻ സിങിന്‍റെ ഭരണകാലത്ത് കോണ്‍ഗ്രസ്, സോണിയ ഗാന്ധിയെ സൂപ്പർ പ്രധാനമന്ത്രിയാക്കിക്കൊണ്ട് പ്രധാനമന്ത്രിപദത്തെ അപമാനിച്ചുവെന്നടക്കം നദ്ദ ആരോപിച്ചു. സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മൃതദേഹം എ ഐ സി സി ആസ്ഥാനത്ത് വയ്ക്കാൻ പോലും അനുവദിച്ചില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചതുമില്ല. കോണ്‍ഗ്രസിന്റെ തെറ്റുകള്‍ രാജ്യം മറക്കില്ലെന്നും ജനം പൊറുക്കില്ലെന്നും നദ്ദ കൂട്ടിച്ചേർത്തു