കൊച്ചി : വാർത്തകളും വിവരങ്ങളും നിരീക്ഷിച്ച് കേസെടുക്കുവാൻ പോലീസിനെ ചുമതലപ്പെടുത്തികൊണ്ട് പോലീസ് ആക്ട് 118 എന്ന പുതിയ കൂട്ടിച്ചേർക്കൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് ലംഘനമാണ്. ഉടനെ അത് പിൻവലിക്കണമെന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ, കേരള ജേർണലിസ്റ്റ് യൂണിയൻ ഭാരവാഹികളായ ടി.ജി ഗീതു, രാജേഷ്, കെ പാപ്പുക്കുട്ടി, കെ വിജയരാജൻ, അബ്ദുൽസലാം, എം ബി ദിവാകരൻ എന്നിവർ ആവശ്യപ്പെട്ടു.
മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പോലീസ് നിയന്ത്രണത്തിന്റെയും ഭീഷണിയുടേയും പരിധിയിൽ പെടുത്താനാണ് ഇടയാക്കുക. അഞ്ചു വർഷം വരെ ജയിൽ ശിക്ഷ നൽകാവുന്ന കുറ്റം ചുമത്തി പോലീസ് അറസ്റ്റും, ജയിൽവാസവും അടക്കമുള്ള നടപടി സ്വീകരിക്കുന്നതിന് ഒരു വാർത്ത വ്യാജമാണ് എന്ന് പോലീസ് തോന്നിയാൽ മാത്രം മതി. മാധ്യമ പ്രവർത്തകർ മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കുന്ന ഏതൊരാളും ഇതിൻറെ പരിധിയിൽ വരും. ഭരണഘടനാ വിരുദ്ധമാണ് ഈ നടപടി. ഇതിനെതിരെ മാധ്യമപ്രവർത്തകരും അഭിപ്രായ സ്വാതന്ത്ര്യത്തിലും ഭരണഘടനയിലും വിശ്വാസമർപ്പിച്ച സംഘടന നേതാക്കളും പൊതുജനങ്ങളും രംഗത്ത് വരണമെന്ന് അവർ അഭ്യർത്ഥിച്ചു.



