.
.
ടെഹ്റാൻ: രാജ്യത്തിൻ്റെ ആയുധനിലവാരത്തിനടുത്തുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽനിന്ന് പുറത്തേക്ക് അയയ്ക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി. സമാധാന ചർച്ചകളിൽ യുഎസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് യുറേനിയം കൈമാറ്റം. ഇതിനോടുള്ള പ്രതികരണമായാണ് മുജ്തബയുടെ പ്രസ്താവന വന്നിരിക്കുന്നത്.
ടെഹ്റാൻ 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണം
ഇറാനിലെ അർധ-സർക്കാർ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, ടെഹ്റാൻ 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്നും പ്രവർത്തനങ്ങൾ ഒരു ആണവനിലയത്തിലേക്ക് പരിമിതപ്പെടുത്തണമെന്നും യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകില്ലെന്നുമുള്ള നിരദേശങ്ങൾ അംഗീകരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. പരമോന്നത നേതാവിൻ്റെ നിർദ്ദേശവും ഭരണകൂടത്തിലെ ഭൂരിപക്ഷാഭിപ്രായവും അനുസരിച്ച് സമ്പുഷ്ടീകരിച്ച യുറേനിയത്തിൻ്റെ ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റില്ലെന്നാണ് ഇറാനിയൻ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ നിന്ന് നീക്കം ചെയ്യുന്നതുവരെ യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
.ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയത്തിൻ്റെ ശേഖരം കൈമാറാൻ സമ്മതിച്ചെന്നും ഇരുപക്ഷവും സമാധാന ഉടമ്പടിക്ക് അടുത്തുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിൽ പറഞ്ഞിരുന്നു. ആണവായുധം നിർമ്മിക്കാനുള്ള ഘട്ടത്തിലേക്ക് അടുത്ത സമ്പുഷ്ടീകരിച്ച യുറേനിയത്തിൻ്റെ ശേഖരം ഇറാനിൽ നിന്ന് പുറത്തേക്ക് അയയ്ക്കുമെന്നും ഏതൊരു സമാധാന ഉടമ്പടിയിലും ഇത് ഉൾപ്പെടുത്തണമെന്നും ട്രംപ് ഇസ്രയേലിന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ നിന്ന് നീക്കം ചെയ്യുന്നതുവരെ യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുകയും ചെയ്തു.
യുഎസും – ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം താത്ക്കാലികമായി അവസാനിപ്പിച്ച നാടകീയമായ വെടിനിർത്തൽ കരാറിനിടയിലാണ് ഈ പ്രസ്താവനകൾ വന്നത്.