തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശേരി ദാമോദരമേനോൻ സതീശൻ എന്ന പേര് പൂർണമായി വായിച്ചതിന്റെ പേരിലുള്ള ആരോപണം ചില കോണുകളിൽനിന്നും ഉയർന്നു നില്ക്കവേ ഇന്നലെ(മെയ് 21) നടന്ന എംഎൽഎ സത്യപ്രതിജ്ഞയിലും മുഖ്യമന്ത്രി തന്റെ പിതാവിന്റെ പേരും പൂർണമായി വായിച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്. പിതാവിന്റെ പേരിനൊപ്പമുള്ള മേനോൻ എന്നത് സത്യവാചകത്തിനൊപ്പം പറഞ്ഞതാണ് ചിലകോണുകളിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയത്.
മാതാപിതാക്കളോടുളള ആദരവ് അറിയിക്കാൻ
താൻ എംഎൽഎ ആകുന്നതിനു മുമ്പേ തന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള ആദരവ് അറിയിക്കാനാണ് പിതാവിന്റെ പേര് പൂർണമായും വായിച്ചതെന്നും കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽമുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നലെ വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷം ഒന്നടങ്കം ഡെസ്കി ൽ കൈയടിച്ചാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ ഗാലറിയിൽ നിന്നും കൈയടി ഉയർന്നു.തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി ഗാലറിയിലിരുന്നു കൈ അടിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്നു നിർദേശം നല്കി.