22 രാജ്യസഭ എംപിമാരുടെ തെരഞ്ഞെടുപ്പ്
- 22 രാജ്യസഭ എംപിമാരുടെ കാലാവധി ജൂണിൽ അവസാനിയ്ക്കും
- മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലെത്തുമെന്ന് വിലയിരുത്തൽ .
- എച്ച്.ഡി. ദേവഗൗഡയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി.
- ദിഗ്വിജയ് സിംഗിനും ജോർജ് കുര്യനും വീണ്ടും അവസരം ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല.
- രാജ്യസഭ തെരഞ്ഞെടുപ്പിനൊപ്പം ബി.ജെ.പി കേന്ദ്രമന്ത്രിസഭ പുനഃസംഘടനക്കും സാധ്യത ഉയരുന്നുണ്ട്
ന്യൂഡൽഹി | 22 മേയ് 2026
രാജ്യസഭയിലെ 22 അംഗങ്ങളുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, വിവിധ രാഷ്ട്രീയ പാർട്ടികളിൽ പുതിയ നീക്കങ്ങൾ സജീവമാകുകയാണ്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എന്നിവരുടേയും കാലാവധി അവസാനിക്കുകയാണ്
ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, മേഘാലയ, മധ്യപ്രദേശ്, മണിപ്പുർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് ഇത്തവണ വിരമിക്കുന്നത്. ഇതോടെ രാജ്യസഭാ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ദേശീയ രാഷ്ട്രീയത്തിൽ പുതിയ കണക്കുകൂട്ടലുകൾ ആരംഭിച്ചു.
കർണാടകത്തിൽ കോൺഗ്രസിന് നേട്ടസാധ്യത
കർണാടകത്തിൽ ഒഴിവാകുന്ന നാല് രാജ്യസഭ സീറ്റുകളിൽ ഇപ്പോൾ കോൺഗ്രസിന് ഒരെണ്ണം മാത്രമാണുള്ളത്. എന്നാൽ നിയമസഭയിലെ നിലവിലെ അംഗബലം കണക്കിലെടുത്ത് അടുത്ത തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ വരെ നേടാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.
കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക് എത്തുമെന്നത് ഏകദേശം ഉറപ്പായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ജെഡി-എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ 93 കാരനായ എച്ച്.ഡി. ദേവഗൗഡയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്. ജെഡി-എസിന് ആവശ്യമായ അംഗബലം ഇല്ലാത്തതും ദേവഗൗഡയുടെ പ്രായവും പ്രധാന കാരണങ്ങളായാണ് കാണുന്നത്.
അതേസമയം ഭാവി രാഷ്ട്രീയ കൂട്ടുകെട്ടുകൾ മുൻനിർത്തി ജെഡി-എസ് സ്ഥാനാർഥിക്ക് ബി.ജെ.പി പിന്തുണ നൽകാൻ സാധ്യതയുണ്ടെന്ന സൂചനകളും ദേശീയ രാഷ്ട്രീയവൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നുണ്ട്.
മധ്യപ്രദേശിൽ സസ്പെൻസ് തുടരുന്നു
മധ്യപ്രദേശിൽ നിന്ന് കാലാവധി അവസാനിക്കുന്നവരിൽ ദിഗ്വിജയ് സിംഗും ജോർജ് കുര്യനും ഉൾപ്പെടുന്നു. ഇവരെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല
ദിഗ്വിജയ് സിംഗിന് പകരം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരു പുതിയ പ്രതിനിധിയെ കോൺഗ്രസ് പരിഗണിക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജോർജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കണോ എന്ന കാര്യത്തിൽ ബി.ജെ.പി കേന്ദ്രനേതൃത്വം ആലോചന നടത്തുകയാണ്.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ് പോലുള്ള നിർണായക സംസ്ഥാനങ്ങളെ മുൻനിർത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്കും ബി.ജെ.പി തയ്യാറെടുക്കുന്നുവെന്നാണ് സൂചന. കൂടുതൽ സംസ്ഥാന പ്രാതിനിധ്യം ഉറപ്പാക്കാൻ പുതിയ മുഖങ്ങളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് പാർട്ടി ആലോചിക്കുന്നത്.
ഇതോടെ രാജ്യസഭാ തെരഞ്ഞെടുപ്പ് വെറും പാർലമെൻ്ററി നടപടിയായി മാത്രം നിൽക്കാതെ, അടുത്ത ലോക്സഭാ രാഷ്ട്രീയത്തിനുള്ള വലിയ ട്രയൽ റൺ ആകാനാണ് സാധ്യത.


