ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതു പരിഗണിച്ച് ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്കു സുപ്രീംകോടതി നിർദേശം നൽകി.ഇരകളുടെ അവകാശം സംരക്ഷിച്ചുകൊണ്ടുതന്നെ ജാമ്യഹർജികൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് രാജ്യത്തുടനീളമുള്ള ഹൈക്കോടതികൾക്കു നിർദേശം നൽകിയത്. ഇതിനായി ഹൈക്കോടതികളും അന്വേഷണ ഏജൻസികളും ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ടുള്ള സമീപനമുണ്ടാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുവേണ്ടി കേസുകൾ വെറുതെ മാറ്റിവയ്ക്കുന്ന ശീലം ഒഴിവാക്കണമെന്നും സുപ്രീം കോടതി
ഓട്ടോമാറ്റിക് സോഫ്റ്റ്വേർ അധിഷ്ഠിത സംവിധാനത്തിലൂടെ ആഴ്ചയിലോ 14 ദിവസത്തിലോ ജാമ്യഹർജികൾ ലിസ്റ്റ് ചെയ്യണമെന്നാണു സുപ്രീംകോടതിയുടെ മറ്റൊരു നിർദേശം. പുതിയ ജാമ്യഹർജികൾ ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിലൊരിക്കലോ ലിസ്റ്റ് ചെയ്യണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുവേണ്ടി കേസുകൾ വെറുതെ മാറ്റിവയ്ക്കുന്ന ശീലം ഒഴിവാക്കണമെന്നും ജാമ്യഹർജികൾ തീർപ്പാക്കുന്നതിനായി ബാഹ്യമായി സമയപരിധികൾ വയ്ക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.