അഫ്ഗാനിസ്ഥാന്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ചാവേറാക്രമണം നടത്തിയ ഐഎസ് ഭീകരന് കെ പി ഇജാസ് കേരള സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറായിരുന്നു. വെളളരിക്കുണ്ടിലേയും നീലേശ്വരത്തേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ടിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അവധിയെടുത്താണ് ഇദ്ദേഹം ഐ എസില്‍ ചേര്‍ന്നത്. കൊടുംകുറ്റവാളിയെന്ന് കണ്ട് എന്‍ഐഎ ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതുമാണ്.
കാബൂളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നന്ഗര്ഹര് പ്രവിശ്യയില്‍ സെന്‍ട്രല്‍ ജയിലിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെടുകയും അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് തജിക്ക് സ്വദേശികളും ഒരു പാക് പൗരനും അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് വെളിപ്പെടുത്തിയിരുന്നു. ആക്രമികളുടെ ചിത്രവും വെളിയില്‍ വിട്ടിരുന്നു. തടവില്‍ കിടക്കുന്ന ഭീകരരെ മോചിപ്പിക്കാനാണ് സംഘം ജയില്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്ഫോ ടക വസ്തുക്കള്‍ നിറച്ച ട്രക്ക് ജയില്‍ കവാടത്തില്‍ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷടിച്ചു. നിരവധി തടവുകാര്‍ രക്ഷപെട്ടു. ട്രക്ക് ഇടിച്ചുകയറ്റിയ ഭീകരന് ചാവേറാവുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ എല്ലാ ഭീകരരേയും വധിച്ചതായി അഫ്ഗാന് സൈനീക മേധാവി ജനറല്‍ യാസിന്സിയ അറിയിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഉടുംബന്തല സ്വദേശിയായ ഡോക്ടര്‍ ഇജാസ് പടന്ന കല്ലുകുടിപുരയില് അബ്ദൂള് റഹ്മാന്റെ മകനാണ്. ബോംബെയില്‍ നിരവധി ലോഡ്ജുകളും കെട്ടിടങ്ങളും അടക്കം പല ബിസിനസുകളും ഉളള ആളാണ് അബ്ദൂള് റഹ്മാന്. വടകരയില്‍ ഡെന്റല്‍ ഡോക്ടറായ തെക്കടപ്പുറം കൊടച്ചാല്‍ സ്വദേശിനി റിഫൈലിയാണ് ഡോക്ടര്‍ ഇജാസിന്റെ ഭാര്യ. ചൈനയില്‍ നിന്നാണ് ഇജാസ് മെഡിക്കല്‍ ബിരുദം നേടിയത് . എംഡി ബിരുദധാരിയായിരുന്നു. ഇവരുടെ മകള്‍ രണ്ടുവയസുകാരി അയാന.
2016 ല്‍ ഇജാസുള്പ്പടെ 21 അംഗങ്ങള്‍ ഐ.എസില്‍ ചേര്‍ന്നതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഐഎസ്സില്‍ ചേര്‍ന്നിട്ടില്ലെന്നായിരുന്നു അന്ന് പ്രതികരിച്ചത്. ഐഎസിന്റെ കേരള അമീര്‍ ആയ പടന്ന വടക്കുമ്പാട്ടെ റാഷിദ് അബ്ദുളളയുടെ നേതൃത്വത്തില്‍ ഇജാസ് ഉള്‍പ്പടെ 21 അംഗ സംഘം അഫ്ക്കാനിസ്ഥാനിലേക്ക് പോവുകയായിരുന്നു. റാഷിദ് അബ്ദുളളയുടെ ഭാര്യകൊച്ചി വൈറ്റില സ്വദേശിയായ സോണിയാ എന്ന ആയിഷ, മകള്‍ സാറാ, റാഷിദിന്റെ സഹോദരന് ഷിഹാസ് ,ഭാര്യയും ഡെന്റല്‍ ഡോക്ടറുമായ അജ്മല ഇവരുടെ ബന്ധുവായ അഫ്സാക്ക് മജീദ്, ഭാര്യ ഷംസിയാ എന്നിവരാണ് പടന്നയില്‍നിന്ന് ഐഎസ് സംഘത്തില്‍ ചേര്‍ന്നത്. റാഷിദ് അബ്ദുളള കൊല്ലപ്പെട്ടതായും അതേ തുടര്‍ന്ന് കേരള അമീറിന്റെ ചുമതല ഇജാസ് ആണ് വഹിക്കുന്നതെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.
അബ്ദുള്‍ റാഷിദ് അബ്ദുളള,അഷ്ഫാക്ക് മജീദ്, ഡോക്ടര്‍ ഇജാസ് ,സഹോദരന് ഷിഹാസ് ഷഫിസുദീന്,പാലക്കാട്ടുനിന്നും കാണാതായ ബെസ്റ്റിന് എന്ന യാഹിയ, ഭാര്യ മെറിന്മറിയം, സഹോദരന് ബെക്സണ്‍ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കാസര്‍കോഡ് ചന്ദേര പോലീസ് സ്റ്റേഷന്, പാലക്കാട് ടൗണ്‍ സൗത്ത് പോലീസി സ്റ്റേഷന്, എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന തിരോധാന കേസുകളെല്ലാം എന്‍ഐഎ സംഘമാണ് അന്വേഷിക്കുന്നത് . ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്ന് പോയവര്‍ അഫ്ക്കാനില്‍ ജിഹാദികള്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്തുവന്നിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. യാക്കര സ്വദേശി ഈസ, ഭാര്യ നിമിഷ, ഡോക്ടര്‍ ഇജാസ് , എന്നിവരെ പരസ്പരം പരിചയപ്പെടുത്തിയതും മതപഠന ക്ലാസിലെത്തിച്ചതും റാഷിദാണ്. ഇജാസിന്റെ ഭാര്യ റഫൈലയും ഫാത്തിമയും പഠിച്ചിരുന്ന പൊയ്നാച്ചിയിലെ ഡെന്റല്‍ കോളേജ് കേന്ദ്രീകരിച്ചാണ് ഐസിസ്റിക്രൂട്ടുമെന്റുകള് നടന്നിരുന്നതെന്നാണ് സൂചന