കണ്ണൂർ: . മണ്ഡലം പ്രസിഡൻറും സെക്രട്ടറിയും ഉൾപ്പെടെ കൂത്തുപറമ്പ് മുസ്ലിം ലീഗിൽ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാത്ഥികൂടിയായിരുന്ന പൊട്ടൻകണ്ടി അബ്ദുള്ള ഉൾപ്പെടെയുള്ളവരാണ് രാജിവച്ചത്. വിമത പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കൾ വേദി പങ്കിട്ടതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പൊട്ടൻകണ്ടി അബ്ദുള്ളയും എതിർ ചേരിയിലുള്ള ഗൾഫ് വൈവസായി അടിയോട്ടിൽ അഹമ്മദും തമ്മിൽ ഏറെനാളായി കൂത്തുപറമ്പിൽ തർക്കം തുടർന്ന് വരികയായിരുന്നു. കണ്ണൂരിൽ ലീഗിന് ഏറെ ശക്തിയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്.
മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് കൂത്തുപറമ്പിലെ രാജി. ഷാജിയുടെ പരാമർശങ്ങൾ നേതാക്കളെ പ്രതിരോധത്തിലാക്കുന്നെന്ന് വിമർശനം. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയർന്നു.
അതേസമയം, കെഎം ഷാജി വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ, വാർത്തകളെ ലീഗ് നേതൃത്വം തള്ളി. മാധ്യമങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ലീഗ് പ്രവർത്തക സമിതിയിൽ വിമർശനം ഉയർന്നില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതിന് മറുപടിയുമായി കെഎം ഷാജിയും രംഗത്തെത്തിയതോടെ വിവാദം മൂർച്ഛിച്ചു

