ന്യൂഡൽഹി | മേയ് 29
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷകൾ ജൂൺ ഒന്നുമുതൽ സ്വീകരിക്കുമെന്ന് ബോർഡ് അറിയിച്ചു. നേരത്തെ മേയ് 26 മുതൽ 29 വരെ അപേക്ഷിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്.
സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് അപേക്ഷ തീയതി നീട്ടിയതെന്ന് സി.ബി.എസ്.ഇ വിശദീകരിച്ചു. പുനർമൂല്യ നിർണയത്തിനായുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രവർത്തനവും ജൂൺ ഒന്നുമുതൽ ആരംഭിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
ഇതിനിടെ പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ കോംപ്റ്റ് കമ്പനിക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. OSM സംവിധാനം നടപ്പാക്കുന്നതിൽ ഉണ്ടായ പിഴവുകളാണ് നടപടിക്ക് കാരണം.
മൂല്യനിർണയത്തിലെ പിഴവുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചതോടെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. പരീക്ഷാ ഫലത്തെ ചുറ്റിപ്പറ്റിയ ആശങ്ക വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും തുടരുകയാണ്.
OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദേശം നൽകിയെന്ന ആരോപണവും വിവാദമായിട്ടുണ്ട്. ഇതിനെതിരെയും വിമർശനം ശക്തമാകുകയാണ്.
സാങ്കേതിക തകരാറുകളും മൂല്യനിർണയ പിഴവുകളും കാരണം സി.ബി.എസ്.ഇ വലിയ സമ്മർദത്തിലാണ്. പുനർമൂല്യ നിർണയ ഫലവും തുടർനടപടികളും ഇനി വിദ്യാർത്ഥികൾ ഏറെ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.