തിരുവനന്തപുരം | മേയ് 29
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണവും വജ്രവും മോഷണം പോയെന്ന ഡിജിപി റിപ്പോർട്ട് ക്ഷേത്രഭരണ സമിതി തള്ളി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കി.
പൊലീസ് റിപ്പോർട്ടിനെതിരെ സർക്കാരിന് കത്ത് നൽകാനാണ് ക്ഷേത്രഭരണ സമിതിയുടെ തീരുമാനം. ഇതിനിടെ ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി വഴി മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.
സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് കോടികളുടെ കവർച്ച നടന്നെന്ന ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നത്. ‘വൈരനാമം’ ആറുമാസം മുൻപ് പോളിഷ് ചെയ്യാൻ കൊണ്ടുപോയെന്നാണ് രേഖകളിലുള്ളതെന്നും സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽ നിന്ന് 9.75 പവൻ സ്വർണം കുറവുണ്ടെന്നുമായിരുന്നു പ്രാഥമിക കണ്ടെത്തൽ.
ക്ഷേത്രത്തിലെ പ്രധാന സ്വർണവിളക്കും അറ്റകുറ്റപ്പണിക്കെന്ന പേരിൽ പുറത്തേക്ക് കടത്തിയെന്ന വിവരവും റിപ്പോർട്ടിലുണ്ട്. ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിൽ ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന ഏഴ് സ്വർണ ദളങ്ങളുള്ള വിളക്ക് കാണാതായതിനാൽ ഇപ്പോൾ വെള്ളിവിളക്കാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് നടത്തിയ പരിശോധനയിൽ സ്വർണം ചിതറിക്കിടക്കുന്നതായി കണ്ടെത്തിയതായും അവ സ്ട്രോംഗ് റൂമിലേക്ക് മാറ്റാൻ നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.
മുമ്പ് ക്ഷേത്രത്തിൽ നിന്ന് കാണാതായ വെള്ളിക്കിണ്ണം ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാളുടെ ഡ്രൈവർ തിരികെ എത്തിച്ച സംഭവവും വീണ്ടും ചർച്ചയാകുകയാണ്. കൊട്ടാരത്തിലുള്ളവർ മാത്രം ഉപയോഗിക്കുന്ന ചെമ്പകത്തുംമൂട് വാതിൽ വഴിയാണ് മോഷണ സാധനങ്ങൾ പുറത്തേക്ക് കടത്തുന്നതെന്നാണ് സംശയം.
ഈ വഴിയിൽ പരിശോധന സംവിധാനങ്ങളോ സ്കാനറുകളോ ഇല്ലെന്ന കണ്ടെത്തലും സുരക്ഷാ വീഴ്ച സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നുണ്ട്. ക്ഷേത്ര സ്വത്തുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമാകാനാണ് സാധ്യത.