ടെല്‍ അവീവ്: ഇസ്രയേല്‍ ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നത് തടഞ്ഞു. ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേൽ തടഞ്ഞത്. വെടിനിണത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം, സഹായങ്ങൾ പൂര്‍ണമായും നിര്‍ത്തിവെച്ചോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യഘട്ട വെടിനിര്‍ത്തലിന്‍റെ സമയപരിധി ഒരുമാസം കൂടി നീട്ടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം മാർച്ച് 2 ശനിയാഴ്ച അവസാനിച്ചിരുന്നു. വെടിനിര്‍ത്തലിന്റെ രണ്ടാംവട്ട ചര്‍ച്ചകള്‍ ഇനിയും ബാക്കിയാണ്. അത് തുടരുന്നതിനു പകരം, ആദ്യഘട്ട വെടിനിര്‍ത്തലിന്‍റെ സമയപരിധി ഒരുമാസം കൂടി നീട്ടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. എന്നാല്‍, ഇതിനോട് ഹമാസ് യോജിക്കുന്നില്ല.
പ്രതികരണങ്ങളൊന്നും വന്നിട്ടില്ല
ആദ്യഘട്ട വെടിനിര്‍ത്തല്‍ ഏപ്രില്‍ 20 വരെ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം, പകുതി ബന്ദികളെ ആദ്യദിനവും ബാക്കിയുള്ളവരെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കിയശേഷവും വിട്ടയ്ക്കണമെന്നാണ് നിർദേശം. എന്നാൽ, ഹമാസിൽനിന്നോ, ഇസ്രേയല്‍-ഹമാസ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന യു.എസ്., ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നോ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല



