കോട്ടയത്ത് മാതൃകാപരമായ സേവന മനോഭാവത്തിന് അഭിനന്ദനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കരയ്ക്കെത്തിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെയാണ് ആഭ്യന്തരമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.മാതൃകാപരമായ സേവനത്തിനും കർത്തവ്യനിഷ്ഠയ്ക്കും കേരള പോലീസിന്റെ അഭിമാനമായി മാറുകയാണ് കോട്ടയം മള്ളുശ്ശേരി സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദ്
.കഴിഞ്ഞ ദിവസമാണ് വാകത്താനം ചക്കിട്ടാംപറമ്പിൽ അമൽ വർഗീസിനെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച വൈകുന്നേരം വാകത്താനം പുളിച്ചാക്കൽ പാലത്തിന് താഴെ ആഴമുള്ള തോട്ടിയിൽ അമലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു
വിവരമറിഞ്ഞ് വാകത്താനം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. എന്നാൽ ആഴം കൂടിയ തോട്ടിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സ്കൂബാ ടീം ആവശ്യമായി വരുമെന്ന വിലയിരുത്തലാണ് ആദ്യം ഉണ്ടായത്. ഇതോടെ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകാനിടയുണ്ടായിരുന്നു.
പ്രീതീഷിന്റെ സേവന മനോഭാവം
.ഈ സാഹചര്യത്തിലാണ് സിവിൽ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദ് യൂണിഫോം അഴിച്ചുവെച്ച് തോട്ടിലിറങ്ങിയത്. നീന്തിച്ചെന്ന് മൃതദേഹം കരയ്ക്കെത്തിച്ച പ്രീതീഷിന്റെ സേവന മനോഭാവം പിന്നീട് സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലുമായി വ്യാപക ശ്രദ്ധ നേടുകയും ചെയ്തു.
ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം
.സംഭവത്തിന്റെ വാർത്തയും ദൃശ്യങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രീതീഷുമായി വീഡിയോ കോളിലൂടെ സംസാരിച്ച് അഭിനന്ദനം അറിയിച്ചത്..“നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്. കേരള പോലീസിന് അഭിമാനകരമായ പ്രവർത്തനമാണിത്. പ്രത്യേക അഭിനന്ദനം അറിയിക്കുന്നു. അർഹമായ ബഹുമതി നൽകുന്ന കാര്യത്തിൽ എസ്.പിയുമായി സംസാരിക്കും” — എന്നാണ് ആഭ്യന്തരമന്ത്രി പ്രീതീഷിനോട് പറഞ്ഞത്.