തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ മനേക ഗാന്ധി. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനംമന്ത്രിക്ക് കത്തയച്ചു.
26/05/22 ചേർന്ന മന്ത്രിസഭാ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻെറ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷൻമാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരെ ഓണറി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മനേക ഗാന്ധിയുടെ കത്തിന് വിശദമായ മറുപടി നൽകുമെന്നും വനംമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
സംസ്ഥാനത്ത് ജനവാസമേഖലയിൽ കാട്ടുപന്നി ശല്യംരൂക്ഷമായതോടെയാണ് അവയെ കൂടുതലായി കൊന്നൊടുക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ഇതോടെ കാട്ടു പന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകും. അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവച്ചിടാൻ ഉത്തരവിടാം.
ഇതിനായി തോക്ക് ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തണം, പൊലീസിനോടും വെടിവയ്ക്കാൻ ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാകണം വെടിവയ്ക്കേണ്ടത്. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട് നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷം വയ്ക്കാനോ അനുമതി ഇല്ല.
ജനജീവിതത്തിനും- കൃഷിക്കും ഭീഷണിയായ കാട്ടുപ്പന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിൻെറ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകട കാരികളായവയെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിർദ്ദേശിച്ചു. വന്യ ജീവി നിയമം കർശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡൻെറ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നു.
കൃഷിനാശം വ്യാപകമായതോടെ കേന്ദ്രനിയമ പ്രകാരം വൈൽഫ് ലൈഫ് വാർഡിൻെറ അധികാരം പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടി നൽകണമെന്ന് കർഷ സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സർക്കാർ നടപടി. പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടി പന്നിയെ വെടിവയ്കാനുള്ള അധികാരം ലഭിക്കുന്നത് വന്യജീവി ആക്രണം നേരിടുന്ന കർഷകർക്കും, വനമേഖലയിൽ ജീവിക്കുന്നവർക്കും വലിയ ആശ്വാസമാകും. അതേ സമയം അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള കർശന നിരീക്ഷണം വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം

