തിരുവനന്തപുരം: വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടുപോയ കേസില്‍ മനേക ഗാന്ധി ഇടപെട്ടു. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
നായ തൻ്റേതാണെന്നും വീട്ടിലെ ശല്യം കാരണം ഉപേക്ഷിക്കാൻ കൊണ്ടുപോകുകയായിരുന്നെന്നും പ്രതി കുന്നുകര ചലാക്ക സ്വദേശി യൂസഫ്
( 62 ) സമ്മതിച്ചിട്ടുണ്ട്. ചെങ്ങമനാട് പോലിസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.
റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവന്‍ മുറിഞ്ഞപാടുകളുണ്ട്. കാലിലെ എല്ലുകള്‍ കാണാവുന്ന തരത്തില്‍ തൊലി അടര്‍ന്നു പോയിട്ടുണ്ട്. ദയ സംഘടനയുടെ പ്രവര്‍ത്തകർ നായയെ ഏറ്റെടുത്തു. ദയ പ്രവർത്തകരും കാറിനെ പിന്തുടർന്ന് ക്രൂരകൃത്യത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുകയും ഉടമസ്ഥനെ ചോദ്യം ചെയ്യുകയും ചെയ്ത അഖില്‍ എന്ന യുവാവും ചേര്‍ന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ഉടമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.


