കാസര്‍കോട്| മന്ത്രി കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി പി ഒ സുജിത്തിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കെ എം ഷാജി മന്ത്രിയായി അധികാരമേറ്റയുടനെയാണ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇദ്ദേഹം അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘വര്‍ഗീയവാദി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശമാണ് വിവാദമായത്. കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിവാദ സന്ദേശം അയച്ചത്.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം…
സത്യപ്രതിജ്ഞാ ചടങ്ങിനെത്തി പിണറായി വിജയന്. ഈ വീഡിയോ നിങ്ങള്‍ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോണ്‍ഗ്രസുകാരെയും കേരള കോണ്‍ഗ്രസുകാരെയും എന്തിന് പിണറായി കൊടുംവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങള്‍ക്ക് കാണാം. .
എന്നാല്‍ ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്ക്കൂട്ടാകുന്ന ഒരു വര്‍ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം. ഉറക്കത്തില്‍പോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറി വിളിച്ച് ആളാകാന്‍ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്ക്കാന് നിന്റെ മുട്ടുവിറയ്ക്കും ഷാജിയെ…നീ നിന്ന് വിറയ്ക്കാന്‍ പോകുന്നതേയുള്ളൂ.